ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മ തപാൽ വോട്ട് ചെയ്തു. ചരിത്രത്തിലാദ്യ മായാണ് ഗൗരിയമ്മ തപാൽ വോട്ട് ചെയ്യുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം ഗൗരിയമ്മയ്ക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഗൗരിയമ്മ.

തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് വീട്ടിൽ വീണു പരുക്കേറ്റ ഗൗരിയമ്മ അന്ന് തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇത്തവണ 80 വയസ്സിനു മേൽ പ്രായമുള്ളവർക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഗൗരിയമ്മ തപാൽ വോട്ടിന് അപേക്ഷിച്ചത്.

ഇന്നു രാവിലെ 11.30 ന് ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഗൗരിയമ്മയ്ക്ക് രേഖകൾ കൈമാറി. തുടർന്ന് വോട്ടു ചെയ്തു തിരികെ വാങ്ങി. 1948 ൽ തിരുവിതാംകൂർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു മുതൽ വോട്ടു ചെയ്യുന്ന ഗൗരിയമ്മ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തിട്ടുണ്ട്.