തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയത് സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു. എന്നാൽ പിന്നീട സംഭവിച്ചത് മറിച്ചുള്ള കാര്യങ്ങളായിരുന്നു പാർട്ടിക്കാരുടെ പീഡനങ്ങളെല്ലാം ഒതുക്കപ്പടുന്ന കാലമാിയരുന്നു അന്ന്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷവും കേരളത്തിൽ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നുമില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന ഗവർണർക്ക് പോലും ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപവസിക്കേണ്ട അവസ്ഥയിലാണ് കേരളത്തിൽ എന്ന ്പറയേണ്ടി വരും.

സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിന് എതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉപവസിക്കുമ്പോൾ അത് പുതിയ ചരിത്രമായി മാറും. സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. ഭരണത്തലവനായ ഗവർണർ, സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് ഉപവാസം നടത്തുന്നത് ഇവിടെ സ്ത്രീകൾക്കു സുരക്ഷിതത്വമില്ലെന്ന വ്യാഖ്യാനത്തിന് ഇടയാക്കാം എന്നത് ഉറപ്പാണ്.

സർക്കാരിന്റെ വീഴ്ച എന്ന നിലയിൽ ഇതു വിമർശനങ്ങൾക്കു വഴിതെളിക്കാം. സ്ത്രീധന പീഡനത്തെ തുടർന്നു മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ വീട് ഗവർണർ സന്ദർശിച്ചിരുന്നു. ഈ കേസാണ് കേരളത്തിൽ നിർണായകമായതും. ഗവർണറുടെ ഉപവാസം ദേശീയ തലത്തിലും ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്. രാവിലെ മുതൽ രാജ്ഭവനിൽ ഉപവസിക്കുന്ന ഗവർണർ കേരള ഗാന്ധിസ്മാരക നിധിയുടെയും ഗാന്ധിയൻ സംഘടനകളുടെയും നേതൃത്വത്തിൽ തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർത്ഥനാ യജ്ഞത്തിൽ വൈകിട്ടു 4.30 മുതൽ പങ്കെടുക്കും.

ആറിനാണ് ഉപവാസം അവസാനിപ്പിക്കുക. സ്ത്രീധനം, സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ എന്നിവയ്ക്കെതിരായും സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമാക്കിയുമാണ് ഉപവാസമെന്നു രാജ്ഭവൻ അറിയിച്ചു. സ്ത്രീധനത്തിനെതിരായ വിഡിയോ, ഓഡിയോ സന്ദേശങ്ങളും ഇന്നലെ ഗവർണർ നൽകി. പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള ഗാന്ധിയൻ സംഘടനകൾ ഇന്നു രാവിലെ 8 മുതലാണ് ഉപവാസം നടത്തുന്നത്.

അതിനിടെ വനിതാ കമീഷനിൽ ഏറ്റവും കൂടുതൽ സ്ത്രീധന സംബന്ധിയായ കേസുകളുടെ വിവരങ്ങൾ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഏറ്റവും കൂടുതൽ സ്ത്രീധന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തെക്കൻകേരളത്തിലാണെന്നാണ് റിപ്പോർട്ട്. പിന്നാലെ മധ്യകേരളവും. പത്ത് വർഷത്തിനിടെ കമീഷനിലെത്തിയ ഭർതൃപീഡന കേസുകൾ അഞ്ഞൂറിൽ താഴെയാണ്. തിരുവനന്തപുരമൊഴിച്ച് 13 ജില്ലയിലും അമ്പതിൽ താഴെയാണ് കേസുകൾ. എല്ലാം സഹിച്ചുകഴിയുന്നവരുടെ കണക്ക് ആർക്കുമറിയില്ല.

കമീഷനിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാ അതിക്രമങ്ങളിലും ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. ഇവിടെ മാത്രം 447 സ്ത്രീധന പീഡന കേസുകൾ റിപ്പോർട്ട് ചെയ്തു. ഗാർഹിക പീഡനകേസുകൾ 3476. ഏറ്റവും കുറവ് സ്ത്രീധന പീഡന കേസുകൾ കാസർകോട് ജില്ലയിലാണ്, 12. കേസുകളിൽ കൂടുതലും ഒത്തുതീർപ്പാക്കാറാണ് പതിവ്. ഗുരുതര സ്വഭാവമുള്ളവ പൊലീസിന് കൈമാറും. സ്ത്രീപീഡന കേസിൽ 5686 എണ്ണവും ഒത്തുതീർപ്പാക്കി. സ്ത്രീധനപീഡനം 874, ഭർതൃപീഡനം 387, ഗാർഹികപീഡനം 6174 എന്നിങ്ങനെയാണ് കേസുകൾ ഒത്തുതീർപ്പാക്കിയത്.

60 വർഷംമുമ്പ് രാജ്യത്ത് നിലവിൽവന്നതാണ് സ്ത്രീധന നിരോധന നിയമം. സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതും നിയമംവഴി നിരോധിച്ചു. 1984-ൽ വീണ്ടും നിയമം ഭേദഗതി ചെയ്തു. അഞ്ച് വർഷത്തിൽ കുറയാത്ത തടവുശിക്ഷയോ 15,000- രൂപ പിഴയോ ലഭിക്കാം. ജാമ്യവും ലഭിക്കില്ല. സ്ത്രീധന പരാതികളും ഗാർഹിക പീഡനങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് അപരാജിതയിൽ പരാതി പറയാൻ ഓൺലൈൻ സംവിധാനം തുടങ്ങിയത്.