ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായുള്ള വാർത്തകൾ സ്ഥിരീകരിക്കാതെ കേന്ദ്ര സർക്കാർ. എയർ ഇന്ത്യയ്ക്കായുള്ള ലേലത്തിൽ ടാറ്റ സൺസ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസ്സെറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) ട്വീറ്റ് ചെയ്തു. സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്ത ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

എയർ ഇന്ത്യയ്ക്കായുള്ള ലേലത്തിൽ ടാറ്റ സൺസ് മുന്നിലെത്തിയെന്നും ഇത് സംബന്ധിച്ച തീരുമാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നൽകിയെന്നും ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എയർ ഇന്ത്യയ സ്വന്തമാക്കുവാൻ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയർമാൻ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സർക്കാർ നിശ്ചയിച്ച റിസർവ് തുകയേക്കാൾ 3000 കോടി അധികമാണ് ടാറ്റ സമർപ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമർപ്പിച്ചതിനേക്കാൾ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ.

സ്വകാര്യവൽകരണം സംബന്ധിച്ചിച്ച് ലേലത്തിൽ പങ്കെടുത്ത രണ്ട് കമ്പനികളുമായും കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. സെപ്റ്റംബർ 29, 30 തീയതികളിലായിരുന്നു ചർച്ച. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്പൈസ് ജെറ്റ് ചെയർമാൻ അജിത് സിങ് എന്നിവരുമായി ചർച്ചകൾ നടത്തിയത്.

ഇതിനിടെ കമ്പനി നൽകിയ താമസസൗകര്യങ്ങളിൽ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയർ ഇന്ത്യയോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സ്വകാര്യവൽകരണത്തിന് ആറ് മാസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി നൽകിയിരിക്കുന്ന വിവിധ പാർപ്പിട സൗകര്യങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ഒഴിഞ്ഞില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

1932 ലാണ് ടാറ്റ തങ്ങളുടെ എയർലൈൻ സ്ഥാപിച്ചത്. ടാറ്റ കുടുംബം തങ്ങളുടെ കുടുംബ ബിസിനസായി സ്ഥാപിച്ച ടാറ്റ എയർലൈൻസിനെ പിന്നീട് എയർ ഇന്ത്യയാക്കി. കേന്ദ്രസർക്കാരിന്റെ ദേശസാത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിമാനക്കമ്പനിയെ ഏറ്റെടുത്തത്. 68 വർഷം കൊണ്ട് കരകയറാനാവാത്ത നിലയിൽ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് എയർ ഇന്ത്യ വീണു. ഇതോടെയാണ് വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

2020 ജനുവരിയിലാണ് സ്വകാര്യ വത്കരണത്തിനുള്ള നീക്കം കേന്ദ്രം തുടങ്ങിയത്. എന്നാൽ കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാർച്ച് 31 ലെ കണക്ക് പ്രകാരം എയർ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിന് ശേഷം എയർ ഇന്ത്യ നഷ്ടത്തിൽ നിന്ന് കരകയറിയിട്ടില്ല.