ന്യൂഡൽഹി: കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നു. തെറ്റായ പ്രചാരണം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്തയച്ചിരിക്കുന്നത്.

ചില സ്ഥാപിത താത്പര്യക്കാർ ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത് ജനങ്ങളിൽ വലിയ തോതിൽ കോവിഡ് വാക്‌സിനെതിരെ സംശയം ഉയരാൻ ഇടയാക്കും. ഇത്തരത്തിലുള്ള തെറ്റായ പ്രവൃത്തികൾ തടയേണ്ടതുണ്ട് എന്ന് കത്തിൽ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെറ്റായ പ്രചാരണം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തണം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കത്തിൽ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള ക്രുപ്രചാരണങ്ങളിൽ ജനങ്ങൾ വീണുപോകരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയം ഉന്നയിച്ച് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയ രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതമാണ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണൽ റെഗുലേറ്ററി അഥോറിറ്റിയാണ് രണ്ട് വാക്‌സിനുകളും സുരക്ഷിതമാണെന്നും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണെന്നും സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചത്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധ ശേഷിയുള്ളതാണെന്നും കണ്ടെത്തിയെന്നും അഭ്യൂഹങ്ങൾ പരത്തുന്നത് ആളുകൾക്കിടയിൽ അനാവശ്യമായ സംശയങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്രം പറഞ്ഞു. അതിനാൽ, വാക്‌സിനുകളുടെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഇത്തരം അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾക്ക് കേന്ദ്രം അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിനെത്തുടർന്ന് ജനുവരി 16ന് രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പറയുന്നു.