ന്യൂഡൽഹി: ഉള്ളിയുടെ വിലക്കയറ്റം തടയാൻ കരുതൽ നടപടികളുമായി കേന്ദ്ര സർക്കാർ. രണ്ട് ലക്ഷം ടൺ ഉള്ളി കരുതൽ ശേഖരമെന്ന നിലയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുൻകാലത്തെ കണക്കനുസരിച്ച് സെപ്റ്റംബർ മാസത്തിലാണ് ഉള്ളിവില വർധിക്കുന്നത്.

രാജ്യത്ത് ഉള്ളിയുടെ വില ഉയരുന്നത് ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഉള്ളിക്കൃഷി ആരംഭിക്കുന്നത് ഈ മാസത്തിലാണ്. പിന്നീട് മൂന്ന് മാസത്തിനു ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുമ്പോഴാണ് വീണ്ടും വില കുറഞ്ഞു തുടങ്ങുന്നത്. ഈ സമയത്ത് ഉള്ളിവല ഉയരുന്നത് പണപ്പെരുപ്പം ഉണ്ടാവാൻ കാരണവാകുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇത് ഒഴിവാക്കാൻ കൂടിയാണ് ഇത്തരത്തിൽ ഉള്ളി സംഭരണം നടത്തുന്നത്.

ജൂൺ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതാണ് ഇതിലേക്ക് നയിച്ചത്. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് സർക്കാർ ഇത്തവണ നേരത്തെ തന്നെ സ്വീകരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.