തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കാരണം അനാഥരായ കുട്ടികളുടെ പുനരധിവാസത്തിന് സർക്കാർ പദ്ധതിയായി. കോവിഡ് ബാധിച്ച് അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് ബാധിച്ച് മരിച്ചവർ, നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയും ശേഷിക്കുന്നയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവർ ഇങ്ങനെ രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ട കുട്ടികൾക്കാണ് ധനസഹായം ലഭ്യമാക്കുക

കുട്ടികൾ പ്രായപൂർത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നൽകും. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള പഠന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും ഉത്തരവിൽ പറയുന്നു. കുട്ടികൾ പ്രായപൂർത്തിയാവുന്ന വരെ സർക്കാർ സംരക്ഷണം ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി. 18 വയസാകുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നൽകും. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം തുടങ്ങും. ഇതിന്റെ ചെലവിന് ആവശ്യമായ പണം ധനവകുപ്പ് അനുവദിക്കും.

കോവിഡിൽ മാതാപിതാക്കൾ എന്നതിന് ഒപ്പം രക്ഷിതാക്കളെയും നഷ്ടപ്പെട്ട കുട്ടികൾക്ക് കൂടി ധനസഹായം അനുവദിക്കുന്ന വിധമാണ് ധനസഹായം. ഇത്തരത്തിൽ 74 കുട്ടികൾ സംസ്ഥാനത്ത് ഉണ്ട് എന്നാണ് സർക്കാരിന്റെ ഏകദേശ കണക്ക്.