ഭോപ്പാൽ: ചെറുമകളെ പുലിയുടെ വായിൽ നിന്ന് സാഹസികമായി രക്ഷിച്ച് അപ്പൂപ്പനും അമ്മൂമ്മയും. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ നിന്നും പുറത്തുചാടിയ പുലിയാണ് സമീപത്തുള്ള വീട്ടിലെ കുഞ്ഞിനെ ആക്രമിച്ചത്. വീടിന്റെ വരാന്തയിൽ അമ്മൂമ്മക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നു രണ്ടുവയസുകാരിയെ പുലി കടിച്ചുകൊണ്ട് പായുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട അമ്പതുകാരിയായ ബസന്തിഭായ് ഗുർജാർ ഉണർന്നപ്പോൾ കണ്ടത് കുട്ടിയെ വായിലാക്കി നിൽക്കുന്ന പുലിയെയാണ്. ചാടിയെഴുന്നേറ്റ ബസന്തി ഭായ് തെന്റെ സർവ്വ ശക്തിയും എടുത്ത് പുലിയെ തൊഴിച്ചു. എന്നാൽ കുട്ടിയുടെ കടി വിടാൻ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ശബ്ദം കേട്ട് ബസന്തി ഭായിയുടെ ഭർത്താവും പുറത്തുവന്നു. തുടർന്ന് ഇരുവരുംചേർന്ന് പുലിയെ നേരിട്ടു. രണ്ടുപേരെ കണ്ട് പരിഭ്രാന്തനായ പുലി കുട്ടിയുടെ കടി വിടുകയും അപ്പൂപ്പനും അമ്മൂമ്മക്കും നേരേ തിരിയുകയും ചെയ്തു.

ഈ സമയം ശബ്ദംകേട്ട് കൂടുതൽ ആളുകൾ വരാൻ തുടങ്ങിയതോടെ പേടിച്ച പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുപറ്റിയില്ലെന്നും പ്രാഥമിക ശുശ്രൂഷകൾക്കുശേഷം സുഖം പ്രാപിക്കുന്നതായും ബസന്തി ഭായ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 'ഇവിടെ ഞങ്ങൾ ഏറെ വർഷങ്ങളായി ജീവിക്കുകയാണ്. എന്നാൽ ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല'- ബസന്തിഭായ് ഗുർജാർ പറഞ്ഞു. പാർക്കിന്റെ സുരക്ഷ വർധിപ്പിക്കുമെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും കുനോ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ പി.കെ.വർമ അറിയിച്ചു.