ന്യൂയോർക്ക്: ഇനിയും മരിക്കാത്ത ഭൂമിയുടെ ആസന്നമൃതിയിൽ ആത്മശാന്തി നേർന്ന് ചരമഗീതമെഴുതി നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ പ്രിയ കവി ഒ എൻ വിയെപ്പോലെ ഭൂമിയെ പ്രണയിച്ച, പ്രണയിക്കുന്ന ആയിരങ്ങൾക്ക് ഒരു നൊമ്പരമായി മറ്റൊരു ഭൗമദിനം കൂടി. തന്റെ മക്കളുടെ ദുരാഗ്രഹങ്ങൾക്ക് ഇരയായി സാവധാനം മരണത്തിലേക്ക് നീങ്ങുന്ന ഭൂമിമാതാവിനെ രക്ഷിക്കാൻ ഇനിയൊരു അവസരം കൂടി ലഭിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഭൂമിയെ സ്നേഹിക്കുന്നവർ നൽകിയ സന്ദേശം. ഫോസിൽ ഇന്ധനങ്ങൾക്ക് സബ്സിഡി നൽകി വിലകുറച്ച് ലഭ്യമാക്കുന്ന നടപടി ഇനിയും നിർത്തിയില്ലെങ്കിൽ, വരും തലമുറ ഭൂമിയുടെ നാശത്തിന് നിങ്ങളെ പ്രതികളായി ഉയർത്തിക്കാട്ടും എന്നായിരുന്നു അമേരിക്കൻ പാർലമെന്റംഗങ്ങളോട് സ്വീഡിഷ് പരിസ്ഥിതിവാദിയായ ഗ്രേറ്റ തുൻബർഗിന് പറയാനുണ്ടായിരുന്നത്.

ലോകത്തെ മുഴുവൻ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ച ഈ 18കാരി ഉള്ളുരുകി കരഞ്ഞുകൊണ്ടായിരുന്നു ഇത്തരമൊരു കാര്യം പറഞ്ഞത്. 2016- പാരീസ് ഉടമ്പടിയിലുള്ള കാര്യങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഇനിയും വൈകിയാൽ നമുക്ക് ലഭിക്കുക കോടിക്കണക്കിന് മക്കളെ പെറ്റുവളർത്തിയ ഭൂമാതാവിന്റെ മൃതദേഹമായിരിക്കും എന്നും മുന്നറിയിപ്പ് നൽകി.

നികുതിദായകരുടെ പണം ഉപയോഗിച്ച് ഫോസിൽ ഇന്ധനങ്ങൾക്ക് സബ്സിഡി നൽകുന്നത് തീർത്തും ആത്മഹത്യാപരമാണെന്നും അവർ പറഞ്ഞു. നേരത്തേ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പാരീസ് ഉടമ്പടിയിൽ നിന്നും പിൻവാങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ബൈഡനാണ് അമേരിക്കയെ പാരീസ് ഉടമ്പടിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കേവലം 15 വയസ്സുള്ളപ്പോൾ, എല്ലാ വെള്ളിയാഴ്‌ച്ചകളിലും ക്ലാസ്സുകൾ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാർലമെന്റിനുമുന്നിൽ കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് ഗ്രേറ്റ തുൻബർഗ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

2030 ആകുമ്പോഴേക്കും കാർബൺ വികിരണം പകുതിയാക്കുവാൻ ഒരുങ്ങി ജോ ബൈഡൻ

അടുത്ത ഒരു പതിറ്റാണ്ടിൽ അമേരിക്കയിലെ കാർബൺ വികിരണം നേർപകുതിയായി കുറയ്ക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഭൗമദിനത്തിൽ പ്രഖ്യാപിച്ചു. 2050-ന് മുൻപായി അമേരിക്കയെ കാർബൺ രഹിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ അതിനായി എടുക്കുന്ന നടപടികൾ എത്രത്തോളം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കും എന്നകാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.

അമേരിക്കക്കാരുടെ മാട്ടിറച്ചിയുടെ ഉപഭോഗം 90 ശതമാനത്തോളം കുറയ്ക്കേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. അതുപോലെ കാർബൺ വികിരണം തടയുവാനുള്ള നടപടികളുടെ ഭാഗമായി മാംസാഹാരം പകുതിയായി കുറയ്ക്കേണ്ടി വന്നേക്കും. 2030-ഓടെ അത്തരത്തിലുള്ള മാറ്റങ്ങൾ സാവധാനം ഘട്ടം ഘട്ടമായി നടപ്പിലാക്കി ഹരിതവതക പ്രസരണം തടയുവാനാണ് ഉദ്ദേശിക്കുന്നത്. നികുതി വർദ്ധനവായിരിക്കും മാംസാഹാര ഉപഭോഗം കുറയ്ക്കുന്നതിനായി ഉപയോഗിക്കുക. അതുപോലെ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടായേക്കും.

മേൽവസ്ത്രമൂരിയേറിഞ്ഞ് ഭൗമദിനം സന്ദേശം നൽകി എലിസബത്ത് ഹർലി

പ്രകൃതിക്ക് ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിനെതിരെയായിരുന്നു നടിയും മോഡലുമായ എലിസബത്ത് ഹർലിയുടെ പ്രതിഷേധം. മേൽവസ്ത്രങ്ങളില്ലാതെ ഇരട്ട പീസ് ബിക്കിനിയിലെത്തിയ55 കാരി തന്റെ ആരാധകരോട് ആഹ്വാനം ചെയ്തത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ ആകുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിക്കാതിരിക്കുക എന്നായിരുന്നു. തന്റെ ആകാര സൗഷ്ഠവം കൃത്യമായി പ്രദർശിപ്പിക്കാൻ സഹായിക്കുന്ന വസ്ത്രമായിരുന്നു അവർ ധരിച്ചിരുന്നത്. ആരാധകരുടെ ശ്രദ്ധയാകർഷിച്ച ശേഷം വളരെ ഗൗരവമുള്ള ഒരു സന്ദേശം പകർന്നു നൽകുകയായിരുന്നു അവർ.