ജംഷെഡ്പുർ: 3.50 കോടിയുടെ വെട്ടിപ്പ് നടത്തിയ എംഎസ് സ്റ്റീൽ എന്ന കമ്പനിയുടെ എംഡിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘം ഞെട്ടി. തട്ടിപ്പുവീരനെന്ന് കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളിയെയായിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം 48 കാരനായ ലാദുൻ മുർമുവാണ് എംഎസ് സ്റ്റീൽ എന്ന കമ്പനിയുടെ എംഡി. ഇയാൾ 3.50 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ചുകൊണ്ട് ഝാർഖണ്ഡിലെ ചരക്കുസേവന നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയത്.

എന്നാൽ ലാദുൻ മുർമുവിന്റെ റായ്പഹാരി ഗ്രാമത്തിലുള്ള ഓലമേഞ്ഞ വീട്ടിലേക്കാണ് പൊലീസ് എത്തിയത്. ശേഷം തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ജോലി ചെയ്യുന്നായാളാണ് മർമു എന്ന് കണ്ടെത്തിയപ്പോൾ പൊലീസ് ഞെട്ടി. തുടരന്വേഷണത്തിൽ ലാദുന്റെ വ്യാജ ആധാർകാർഡും പാൻകാർഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യാജ കമ്പനിയായിരുന്നു എംഎസ് സ്റ്റീൽ എന്ന് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണെന്ന് ജംഷെഡ്പുർ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എം തമിൾ വാനൻ പറഞ്ഞു.

ലാദുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഗ്രാമവാസികളുടെ പ്രതിഷേധം മൂലം ഇദേഹത്തെ മോചിപ്പിക്കുകയായിരുന്നു. 2018 ൽ തന്റെ അനന്തരവനായ ബൈല മുർമു എന്റെ കോർപ്പറേറ്റീവ് ബാങ്ക് പാസ്ബുക്കും, പാൻ, ആധാർ കാർഡുകളും എടുത്തിരുന്നു. ഇത് ഹാജരാക്കുകയാണെങ്കിൽ പ്രതിമാസം രാണ്ടായിരം രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് രേഖകളെല്ലാം കൊണ്ടുപോയത്. അതിനുശേഷം രേഖകളെല്ലാം മരുമകനായ സുനരാറാമിനും പിന്നീട് സുശാന്ത് എന്ന മറ്റൊരാൾക്കും കൈമാറിയിരുന്നുവെന്ന് ലാദുൻ പറഞ്ഞു. ഈ രേഖകൾ പിന്നീട് എന്ത് ചെയ്തുവെന്ന് തനിക്കറിയില്ലെന്നും ലാദുൻ പറയുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജിഎസ്ടി നികുതി കുടിശ്ശിക വരുത്തിയ നോട്ടീസ് നൽകിയിരുന്നെന്നും ലാദുൻ കൂട്ടിചേർത്തു. പണം അടക്കാനാവതെ വന്നതോടെ മൊസമ്പണി പൊലീസ് ജിഎസ്ടി നിയമത്തിലെ അനുച്ഛേദം 70 പ്രകാരം കേസെടുക്കുകയായിരുന്നു.