അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി അബുദാബിയിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അബുദാബി സാംസ്‍കാരിക - വിനോദസഞ്ചാര വകുപ്പാണ് (ഡി.സി.റ്റി) പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നവർ 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവായിരിക്കണം.

വിവിധ പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ട്രേഡ് എക്സിബിഷനുകൾ, കോൺഫറൻസുകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ലൈവ് സംഗീത പരിപാടികൾ, സ്റ്റേജ് ഷോകൾ, ഫെസ്റ്റിവലുകൾ, ബീച്ച് ഇവന്റുകൾ, ഫെസ്റ്റീവ് മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കാനെത്തുന്ന എല്ലാവർക്കും ഇനി മുതൽ പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. എല്ലാ ടൂറിസം സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും പരിപാടികളുടെ സംഘാടകർക്കും ഇത് സംബന്ധിച്ചുള്ള സർക്കുലർ ബാധകമായിരിക്കും.

പ്രൈവറ്റ് ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും ആകെ ശേഷിയുടെ ആറുപത് ശതമാനം പേരെ അനുവദിക്കാം. ബിസിനസ് ഇവന്റുകളിൽ ആകെ ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമേ അനുമതിയുണ്ടാകൂ. അതേസമയം വിനോദ പരിപാടികളിൽ 30 ശതമാനം പേരെ മാത്രമേ ഉൾക്കൊള്ളിക്കാവൂ എന്നാണ് നിർദ്ദേശം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹോട്ടലുകളിലും മറ്റ് ചടങ്ങുകൾ നടക്കുന്ന വേദികളിലും ഡി.സി.റ്റി അധികൃതർ പരിശോധന നടത്തും.