ന്യൂഡൽഹി: പോളിസി സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നതു തടയാൻ ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി.ലളിതമായ ഭാഷയിലായിരിക്കണം പരസ്യങ്ങൾ. പരസ്യം നൽകി 7 ദിവസത്തിനുള്ളിൽ പകർപ്പ് അധികൃതർക്കു നൽകണം. ഇൻഷുറൻസ് ഏജന്റുമാരുടെ പരസ്യത്തിനും കമ്പനികളുടെ മുൻകൂർ അനുമതി വേണമെന്നും കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്ന നിയമഭേദഗതിയിൽ പറയുന്നു.

ഇൻഷുറൻസ് പോളിസിയാണെന്നു തോന്നാത്തവിധമുള്ളതും ഇല്ലാത്ത സുരക്ഷ ഉണ്ടെന്നു തോന്നിക്കുന്നതുമായ പരസ്യങ്ങൾ പാടില്ല. മറ്റു പദ്ധതികളുടെ പേരുകളും ലോഗോയും ഉപയോഗിക്കരുത്. പോളിസിയിലെ നഷ്ടസാധ്യത മറച്ചുവയ്ക്കുരുത്. തെറ്റായ അവകാശവാദങ്ങളും നിബന്ധനകൾ മറച്ചുവയ്ക്കുന്നതും മറ്റ് കമ്പനികളുടെ പോളിസികളുമായുള്ള അനാവശ്യ താരതമ്യവും വിലക്കുന്നതാണ് ഇൻഷുറൻസ് അഡ്വർടൈസ്‌മെന്റ്‌സ് ആൻഡ് ഡിസ്‌ക്ലോഷറിലെ (2021) വ്യവസ്ഥകൾ.

ഇന്റർനെറ്റ് വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഉള്ള പരസ്യങ്ങൾ ആധികാരികമെന്ന് ഉറപ്പാക്കാൻ റജിസ്‌ട്രേഷൻ നമ്പറുൾപ്പെടെ നൽകണം.