തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശപഠന സഹായം നൽകുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിച്ച് സർക്കാർ ഉത്തരവായി. ലോകനിലവാരമുള്ളതും ഉയർന്ന തൊഴിൽ സാധ്യതയുള്ളതുമായ കോഴ്സുകൾക്കാണ് സർക്കാർ ധനസഹായം നൽകിവരുന്നത്. ഇക്കാര്യത്തിലുള്ള അവ്യക്തത ഇല്ലാതാക്കിക്കൊണ്ടാണ് വിദേശപഠനത്തിനുള്ള മാർഗ്ഗരേഖ സർക്കാർ പുറപ്പെടുവിച്ചത്.

പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം നൽകുവാൻ വ്യക്തമായ വ്യവസ്ഥകൾ നിലവിൽ ഉണ്ടായിരുന്നില്ല. വിദേശത്ത് കോഴ്സിന് ചേർന്നാൽ സഹായം കിട്ടുമോ എത്ര തുക കിട്ടും എന്നൊന്നും വ്യക്തമായി അറിയാത്തതു കൊണ്ടും പണം മുൻകൂർ ലഭിക്കാത്തതുകൊണ്ടും പാവപ്പെ
്കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് അവസരം ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്.

ലോകറാങ്കിംഗിൽ ആദ്യത്തെ 500 റാങ്കിൽ വരുന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടാം. പ്രവേശനം ലഭിക്കുമെന്നതിനുള്ള ഓഫർ ലെറ്റർ ലഭിച്ച് രണ്ട് ആഴ്ചക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. ധനസഹായം ലഭിക്കുമെന്ന് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചാൽ മാത്രമെ കോഴ്സിൽ പ്രവേശനം നേടുവാൻ പാടുള്ളു. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പഠനത്തിനുള്ള മുഴുവൻ ചെലവുകളും സർക്കാർ നൽകും. ഒരു തവണ പോകുവാനും തിരികെ വരുവാനുമുള്ള യാത്രാ ചെലവ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം, ട്യൂഷൻ ഫീസ്, അക്കൊമഡേഷൻ, ലിവിങ് എക്സ്പെൻസ്, വിസ ചെലവുകൾ സർക്കാർ വഹിക്കും. 12 ലക്ഷം മുതൽ 20 ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികളുടെ അക്കമഡേഷൻ, ലിവിങ് എക്സ്പൻസ് എന്നിവയുടെ 50 ശതമാനവും മറ്റ് ചെലവുകൾ പൂർണ്ണമായും നൽകും. 20 ലക്ഷത്തിന് മുകളിൽ കുടുംബവാർഷിക വരുമാനമുള്ളവർക്ക് യഥാർത്ഥ ട്യൂഷൻ ഫീസ് മാത്രം അനുവദിക്കും.

നിരവധി ആക്ഷേപങ്ങളും പരാതികളും വിദേശപഠന സഹായവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചിലർ സർക്കാരിനെതിരെ പ്രതികരിക്കുകയുണ്ടായി. വാസ്തവമറിയാതെയായിരുന്നു പല പ്രതികരണങ്ങളും. വിദേശ പഠന സഹായം സംബന്ദിച്ച ഒരു മാർഗ്ഗ നിർദ്ദേശം നിലവിൽ ഇല്ലാത്തതിനാൽ സർക്കാരിന് മുന്നിലെത്തിയ ഓരോ അപേക്ഷയും പ്രത്യേകം പ്രത്യേകം പരിഗണിച്ചാണ് ഉത്തരവിറക്കിയത്. ഈ സർക്കാർ വന്ന് ഒരു വർഷത്തിനകം 6 പേർക്ക് 53 ലക്ഷം രൂപ വിദേശപഠനത്തിനായി അനുവദിച്ചിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 10 പേർക്ക് 63 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്.

പോർച്ചുഗലിൽ പിജി പഠിക്കുന്ന റിമാ രാജന്റെ പഠനം പ്രതിസന്ധിയിലായതിനെ തുടർന്നാണ് സസ്ഥാന സർക്കാർ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്. സർക്കാർ പണം കിട്ടുമെന്ന പ്രതീക്ഷയിൽ പ്രവേശനം നേടിയ റിമാ രാജന് അത് സമയത്ത് ലഭിക്കാതെ വന്നതോടെയാണ് പരക്കെ പ്രതിഷേധമുയർന്നത്. പഠനം തുടരാനാവാതെ തിരിച്ചു പോരാൻ ഒരുങ്ങുകയായിരുന്നു റിമ. പക്ഷേ, സർക്കാർ ഇടപെട്ട് പത്തു ലക്ഷം അനുവദിച്ചതോടെയാണ് റിമയുടെ ആവശ്യം നിറവേറ്റപ്പെട്ടത്. റിമ രാജന് സ്‌കോളർഷിപ്പ് തുക അനുവദിക്കുന്നതിൽ സർക്കാരിന് വീഴ്ച വന്നുവെന്ന ആരോപണം വസ്തുതകൾ മനസിലാക്കാതെയാണെന്ന് മന്ത്രി ബാലൻ പറഞ്ഞു.