ഗാന്ധിനഗർ: സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാൻ ഗുജറാത്തും. ജനസംഖ്യ നിയന്ത്രണ നിയമത്തിന്റെ കരട് ഉത്തർപ്രദേശ് സർക്കാർ ഇറക്കിയതിന് പിന്നാലെയാണ് ഇത്തരം ഒരു നിയമത്തിന്റെ ആലോചനയിലേക്ക് ഗുജറാത്ത് സർക്കാർ കടക്കുന്നത്.

ഉത്തർപ്രദേശ് സർക്കാർ ജനസംഖ്യ നിയന്ത്രണ നിയമത്തിന്റെ കരട് മുന്നോട്ട് വയ്ക്കുന്ന അവസ്ഥയിൽ നിയമത്തിന്റെ ഗുണവും ദോഷവും സർക്കാർ പഠിക്കാൻ ആരംഭിച്ചെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഉത്തർപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുന്നുണ്ട്. ഇതിന് പുറമേ രാജ്യമൊട്ടാകെ നിയമം നടപ്പാക്കുന്നതിനായി ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനും നീക്കമുണ്ട്. ഇതിനിടേയാണ് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാൻ ഗുജറാത്ത് സർക്കാർ ആലോചിക്കുന്നത്.

എന്നാൽ ഔദ്യോഗികമായി സർക്കാർ തലത്തിൽ ഇത് ചർച്ചയായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിദഗ്ധരിൽ നിന്നും സാധാരണക്കാരിൽ നിന്നും സർക്കാറിലെ ചില കേന്ദ്രങ്ങൾ ഇത് സംബന്ധിച്ച പ്രതികരണം തേടുവാൻ തുടങ്ങിയെന്ന് റിപ്പോർട്ട് പറയുന്നു.

ഉത്തർപ്രദേശ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ജനസംഖ്യ നിയന്ത്രണ നിയമത്തിന്റെ കരട് ഗുജറാത്ത് സർക്കാർ പഠിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു നിയമം ഗൗരവമായി സർക്കാർ എടുത്താൽ നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ തന്നെ അത് ബില്ലായി അവതരിപ്പിക്കും. എന്നാൽ ഇത്തരം ഒരു നിയമത്തിന്റെ ഗുണവും ദോഷവും പഠിച്ച ശേഷമായിരിക്കും അത്. ടൈംസ് ഓഫ് ഇന്ത്യയോട് ഗുജറാത്ത് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് ഉത്തർപ്രദേശ് നിയമ കമ്മീഷൻ തയ്യാറാക്കിയ ജനസംഖ്യ നിയന്ത്രണ ബില്ല് 2021 കരട് പുറത്തുവന്നത്. രണ്ട് കുട്ടികൾ കൂടുതൽ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വിലക്ക് അടക്കം നിർദേശിക്കുന്ന ബില്ല്, രണ്ട് കുട്ടികളോ, ഒരു കുട്ടിയോ ഉള്ള ദമ്പതികൾക്ക് വലിയ ആനുകൂല്യങ്ങളാണ് നൽകുന്നത്.

അതേ സമയം ഉത്തർപ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ എൻഡിഎയിൽ കടുത്ത അമർഷം ഉയർന്നിരുന്നു. രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് ഭാവി ശുഭകരമായിരിക്കില്ലെന്ന പരോക്ഷ താക്കീതാണ് ജനസംഖ്യാ നിയന്ത്രണ ബില്ലിലൂടെ യോഗി സർക്കാർ നൽകുന്നതെന്ന വിമർശനം ശക്തമാകുമ്പോഴാണ് എൻഡിഎയിൽ എതിർപ്പുകൾ ഉയരുന്നത്. ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താനേ ബിൽ ഉപകരിക്കുവെന്നും നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ജെഡിയു ആവശ്യപ്പെട്ടു.

ബില്ലിനെതിരെ ന്യൂനപക്ഷങ്ങൾക്കിടെ പ്രചാരണം നടത്താനാണ് കോൺഗ്രസിന്റെയും സമാജ് വാദി പാർട്ടിയുടെയും നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് നേടാൻ ന്യൂനപക്ഷങ്ങളെ കരുവാക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. അതേസമയം സംസ്ഥാനത്ത് വർധിക്കുന്ന ജനസംഖ്യ സാമൂഹിക അസമത്വത്തിന് ഇടയാക്കുന്നുവെന്നാണ് യോഗി ആദിത്യനാഥിന്റെ ന്യായീകരണം.

22 കോടി പിന്നിടുന്ന ജനസംഖ്യ നിലവിൽ ആരോഗ്യ മേഖലയ്ക്കടക്കം പ്രതിസന്ധിയാകുമെന്നും സംസ്ഥാനത്തെ ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുമെന്നുമുള്ള ജനസംഖ്യാ നിയന്ത്രണ കമ്മീഷന്റെ റിപ്പോർട്ടും നടപടിക്ക് ന്യായീകരണമായി സരക്കാർ ഉയർത്തിക്കാട്ടുന്നു.

മാത്രമല്ല കോവിഡ് വ്യാപനത്തിൽ ചികിത്സാ രംഗത്തടക്കം സംസ്ഥാനം നേരിട്ട പ്രധാന വെല്ലുവിളികൾക്ക് ഒരു പരിധിവരെ ജനസംഖ്യാ വിസ്‌ഫോടനം കാരണമായെന്നും സർക്കാർ വാദിക്കുന്നു.