ന്യൂഡൽഹി: ജനങ്ങൾ സസ്യഭക്ഷണമോ മാംസഭക്ഷണമോ കഴിക്കുന്നതിൽ എതിർപ്പില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാംസഭക്ഷണം വിൽക്കുന്ന തെരുവ് കച്ചവടക്കാരോട് പൊതുനിരത്തിൽ നിന്നും മാറാൻ നിർദ്ദേശിച്ച നടപടി വിവാദമായപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനങ്ങൾക്ക് സസ്യഭക്ഷണമോ മാംസഭക്ഷണമോ കഴിക്കാം. സംസ്ഥാന സർക്കാറിന് അതിൽ എതിർപ്പില്ല. ട്രാഫിക്കിന് തടസം സൃഷ്ടിച്ചപ്പോഴാണ് തെരുവ് കച്ചവടക്കാരോട് മാറി പോകാൻ തദ്ദേശസ്ഥാപനങ്ങൾ നിർദ്ദേശിച്ചത്. വിൽക്കുന്ന ഭക്ഷണം വൃത്തിയുള്ളതായിരിക്കണമെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതികരണം.

അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പൊതുനിരത്തുകളിൽ നിന്ന് മാംസഭക്ഷണം വിൽക്കുന്ന സ്റ്റാളുകൾ മാറ്റാൻ നിർദ്ദേശിച്ചിരുന്നു. സ്‌കൂളുകൾക്കും ആരാധാനാലയങ്ങൾക്കും 100 മീറ്റർ ചുറ്റളവിൽ നിന്ന് മാംസഭക്ഷണ സ്റ്റാളുകൾ മാറ്റാനായിരുന്നു നിർദ്ദേശം. ബിജെപി നേതാക്കളുടെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.