കോതമംഗലം: ബൈക്ക് റേസിങ് നടത്തിയത് ചോദ്യം ചെയ്തപ്പോൾ സഹോദരങ്ങൾ വാക്കത്തി വീശി ഭീഷിണിപ്പെടുത്തി. സംഭവം സംഘർഷത്തിലേയ്ക്ക് നീങ്ങിയപ്പോൾ പൊലീസ് ഇടപെടൽ. അമിതവേഗത്തിൽ ബൈക്കോടിച്ചതിന്റെ പേരിൽ പൊലീസ് കേസെടുത്ത് പറഞ്ഞുവിട്ട ഇവരെ എതിരാളികൾ വീട്ടിൽ അതിക്രമിച്ച് കയറി മഴുകൊണ്ട് വെട്ടി.നെഞ്ചിൽ വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ.പ്രതികളിൽ ഒരാൾ അറസ്റ്റിൽ.

പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ ഈട്ടിപ്പാറയിലാണ് സംഭവം.സഹോദരങ്ങളായ പല്ലാരിമംഗലം ഈട്ടിപ്പാറ പൊട്ടയിൽ അജിംസിനേയും നാൻസിനേയുമാണ് 6 പേർ ചേർന്ന് ഇന്നലെ രാത്രിയിൽ വീട്ടിൽ കയറി മഴു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്്. സംഭവത്തോടനുബന്ധിച്ച് പല്ലാരിമംഗലം ഈട്ടിപ്പാറ തട്ടായത്ത് സിയാദ് (29) നെ പോത്താനിക്കാട് പൊലീസ് അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കി,റിമാന്റ് ചെയ്തു.

മറ്റൊരു പ്രതിയായ പുല്ലാരിയിൽ റാഷിദ് സംഭവത്തിനിടയിൽ പരുക്കേറ്റ് പൊലീസ് നിരീക്ഷണത്തിൽ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ചികത്സയിലാണ്. മറ്റു നാലുപേർ ഒളിവിലാണ്. ഗുരുതരമായി പരുക്കേറ്റ നാൻസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.വെട്ടേറ്റ നാൻസ് നാട്ടിലെ ഇടുങ്ങിയ റോഡിൽ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത് പ്രതികൾ ചോദ്യം ചെയ്തിരുന്നു.ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പോത്താനിക്കാട് പൊലീസ് കഴിഞ്ഞ ദിവസം ആക്രമണത്തിൽ പരിക്കേറ്റ സഹോദരങ്ങളുടെ പേരിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു.

തുടർന്നും ഈ സംഭവത്തിന്റെ പേരിൽ കലിതീരാതെ പ്രതികൾ വീട്ടിലെത്തി അജിംസിനേയും നാൻസിനേയും ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.