ലുധിയാന: പഞ്ചാബിലെ ദാരേസിയിലുള്ള മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മാനേജർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്. കവർച്ചസംഘത്തിലെ ഒരാളെ കമ്പനി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റിട്ടുണ്ട്. സുരക്ഷാ ജീവനക്കാരനും പരിക്കുണ്ട്.

ജോയിന്റ് പൊലീസ് കമീഷണർ ജെ. ഇലഞ്ചെഴിയന്റെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും പണവും സ്വർണവും കൊള്ളയടിക്കാനുള്ള ഇവരുടെ ശ്രമം പരാജയപ്പെടുത്തിയതായും ജെ.സി.പി പറഞ്ഞു.

സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞവർഷവും ലുധിയാനയിലുള്ള മുത്തൂറ്റ് ശാഖയിൽ കവർച്ചാശ്രമം അരങ്ങേറിയിരുന്നു.