പൂണെ: നാട്ടുകാർ നോക്കിനിൽക്കെ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. വാഹനത്തിൽ കയറി ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് അക്രമികളുടെ വെടിയേറ്റത്. സംഘം ഒന്നിലധികം തവണ ഇയാൾക്ക് നേരെ നിറയൊഴിച്ചു. 37കാരനായ ഗുസ്തിതാരം നാഗേഷ് എസ് കരാലെയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10: 40 ഓടെയായിരുന്നു സംഭവം.നഗരത്തിന്റെ പ്രാന്തപ്രദേശമായ ചാക്കാനിൽ നിന്ന് തന്റെ എസ് യുവിയിൽ കയറി ഇരിക്കുന്നതിനിടെ വാഹനം നാലംഗസംഘം വളയുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. വാഹനത്തിൽ നിന്നിറങ്ങിയ സംഘം അദ്ദേഹത്തെ നിരവധി തവണ ഇടിക്കുകയും ചെയ്ത ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഇദ്ദേഹത്തെ ആക്രമിക്കുന്നത് സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. 37കാരനായ ഗുസ്തിക്കാരനെ ആക്രമിസംഘം വളഞ്ഞിട്ട് വെടിവെക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കൊലപാതകികളെ കണ്ടെത്താൻ നാല് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചതായി പൊലീസ്് പറഞ്ഞു. ബിസിനസ് വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.