ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലടക്കം പിന്നിൽ പ്രവർത്തിച്ച, ഇന്ത്യയിൽ പലയിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരരെ എത്തിച്ച അന്താരാഷ്ട്ര ഭീകരനും ലഷ്‌കർ തീവ്രവാദ നേതാവുമായ ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നിൽ അടുത്തിടെയുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ഭീകരന്റെ മടയിൽ കയറി സ്ഫോടനം നടത്തിയത് ഇന്ത്യയുടെ ചാരസംഘടനയായ റോയെന്നാണ് പാക്കിസ്ഥാൻ ആരോപിച്ചിരിക്കുന്നത്.

ജൂൺ 23നാണ് ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്ഫോടനമുണ്ടായത്.ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൊയ്ദ് യൂസഫ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് സ്ഫോടനത്തിന് ആസൂത്രണം വഹിച്ചത് റോയാണെന്ന് ആരോപിച്ചത്. പാക് മന്ത്രി ഫവാദ് ചൗധരി, പഞ്ചാബ് പൊലീസ് മേധാവി ഇനാം ഘാനി എന്നിവരോടൊപ്പമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാധ്യമങ്ങളെ കണ്ടത്.

ലാഹോർ സ്ഫോടനത്തിന്റെ സൂത്രധാരൻ ഇന്ത്യൻ പൗരനാണെന്നും റോയുമായി ബന്ധമുണ്ടെന്നും പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ലാഹോറിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശേഖരിച്ച സാമ്പത്തിക, ടെലിഫോൺ രേഖകൾ ഉൾപ്പെടെയുള്ള വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും, അത് വിരൽ ചൂണ്ടുന്നത് സംഭവത്തിൽ ഇന്ത്യയ്ക്കുള്ള ബന്ധമാണെന്നും പാക് അധികൃതർ പറയുന്നു.

ലാഹോർ സ്ഫോടനത്തിന്റെ തെളിവുകൾ കണ്ടെത്തിയതിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

'പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഉത്സാഹത്തെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു ... ഞങ്ങളുടെ എല്ലാ സിവിൽ, സൈനിക രഹസ്യാന്വേഷണ ഏജൻസികളുടെയും മികച്ച ഏകോപനത്തെ അഭിനന്ദിക്കുന്നു,' പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.എന്നാൽ ഈ സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ലഹോർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്നായിരുന്നു ഇമ്രാൻ ഖാന്റെ കണ്ടെത്തൽ. ലഹോറിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാക് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

ജോഹാറിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ രാജ്യത്ത് തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവർക്ക് അന്താരാഷ്ട്ര തലത്തിൽ ബന്ധമുണ്ടെന്നും കണ്ടെത്തി. ഇന്ത്യൻ തീവ്രവാദ സംഘടനകൾക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഈ ഹീനമായ പ്രവൃത്തിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം നടത്തണമെന്നുംഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിരുന്നു.

ലഹോർ സ്ഫോടനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് അറിയിച്ചിരുന്നു. ഇന്ത്യൻ പൗരന്മാരാണ് സ്ഫോടനത്തിന് പിന്നിലെന്നും അവർക്ക് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധമുണ്ടെന്നും ഇയാൾ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പരാമർശം.

യുഎൻ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച ഭീകരനാണ് ജമാ അത്തെ ഉദ് ധവ നേതാവ് കൂടിയായ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ നിയമനടപടികൾ നേരിടാൻ വിട്ടുനൽകണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ സമീപമുണ്ടായ സ്ഫോടനം സയീദിനെ ലക്ഷ്യം വച്ചാണെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.