റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ സേന വക്താവ് ബ്രിഗേഡിയർ ജനറൽ സാമി ശുവൈറഖ് അറിയിച്ചു. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള അനുമതി പത്രം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നത് നിയമലംഘനമാണ്.

പിടിയിലാകുന്നവർക്ക് പതിനായിരം റിയാൽ പിഴയുണ്ടാകും. ഹജ്ജ് സീസണിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൗരന്മാരും വിദേശികളുമായ മുഴുവൻ രാജ്യവാസികളോടും ഹജ്ജ് സുരക്ഷ സേന വക്താവ് ആവശ്യപ്പെട്ടു. മസ്ജിദുൽ ഹറാം, അതിനു ചുറ്റുമുള്ള പ്രദേശം, പുണ്യസ്ഥലങ്ങൾ (മിന, മുസ്ദലിഫ, അറഫാത്ത്) എന്നിവിടങ്ങളിൽ അനുമതിപത്രം ഇല്ലാതെ എത്താൻ ശ്രമിക്കുന്ന ഏതൊരാൾക്കുമെതിരെ സുരക്ഷാ സേന ശിക്ഷാ നടപടികൾ സ്വീകരിക്കും. ഹജ്ജ് കഴിയുന്നത് വരെ ഈ വിലക്കുണ്ടാവും.