റിയാദ്: സൗദിക്കകത്ത് നിന്നും ഈ വർഷത്തെ തീർത്ഥാടകർക്കുള്ള ഹജ്ജ് റിസർവേഷൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് കോർഡിനേഷൻ കൗൺസിൽ ചുമതലയുള്ള ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ ജുഹാനി അറിയിച്ചു.

മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന ആഭ്യന്തര തീർത്ഥാടന കമ്പനികൾ നൽകുന്ന പാക്കേജുകൾക്ക് പുറമെ ഈ വർഷം ഹോട്ടൽ മുറികൾക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും. ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകൾക്കനുസൃതമായി തീർത്ഥാടകർക്ക് ടെന്റിനകത്ത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണം വിതരണം നടത്തും.

ഇതിനായി കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ചിരുന്ന അതെ രീതിതന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അൽ ജുഹാനി അറിയിച്ചു. ഈ വർഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.