ലക്‌നൗ: യുവാക്കളുടെ ശല്യം സഹിക്കാതെ ഓടുന്ന ബസിൽ നിന്ന് എടുത്ത് ചാടി പ്ലസ്ടു വി​ദ്യാർത്ഥിനികൾ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നാല് യുവാക്കൾ പെൺകുട്ടികളെ നോക്കി അശ്ലീലം പറയുകയും ഡ്രൈവർ അവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടികൾ ബസിൽ നിന്നും എടുത്ത് ചാടിയത്.

ബുലന്ദ്ഷാഹറിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് പെൺകുട്ടികൾ കയറിയത്. വാഹനത്തിന്റെ നടുവിലാണ് ഇരുവരും ഇരുന്നത്. നിമിഷങ്ങൾക്കകം പെൺകുട്ടികൾ ഇരിക്കുന്ന സീറ്റിന് മുൻവശം ഇരുന്ന് നാലു യുവാക്കൾ ഇവരെ നോക്കി അശ്ലീലം പറയാൻ തുടങ്ങി. യുവാക്കളുടെ പീഡനം അസഹ്യമായതോടെ, വാഹനത്തിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു. എന്നാൽ ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ല. പകരം വാഹനത്തിന്റെ വേഗത കൂട്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഡ്രൈവർ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പോകുന്ന വഴിയിൽ വിദ്യാർത്ഥികൾ കൂട്ടമായി ബസ് കാത്തുനിന്ന സ്‌റ്റോപ്പിൽ പോലും വാഹനം നിർത്താൻ ഡ്രൈവർ തയ്യാറായില്ല. ബസ് നിർത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ വ്യത്യസ്ത റൂട്ടിലൂടെയാണ് വാഹനം പോകുന്നത് എന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. 'ഇന്ന് ബസ് എവിടെയും നിർത്തില്ല. ഇന്ന് സന്തോഷത്തിന്റെ ദിനമാണ്'- എന്നതായിരുന്നു യുവാക്കളുടെ പ്രതികരണം. പന്തിക്കേട് തോന്നിയ വിദ്യാർത്ഥികൾ ഓടുന്ന ബസിൽ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു. രണ്ടു കുട്ടികൾക്കും പരിക്കേറ്റു. ഒരു കുട്ടിയുടെ തലയ്ക്കും പാദത്തിനും അരയ്ക്കുമാണ് പരിക്ക്. രണ്ടാമത്തെ പെൺകുട്ടിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്.