ന്യൂഡൽഹി : എയർ ഇന്ത്യ പൂർണമായും സ്വകാര്യവത്കരിക്കുമെന്നും ഓഹരി വിറ്റഴിക്കൽ പ്രക്രിയ മെയ് - ജൂൺ മാസത്തോടെ പൂർത്തിയാക്കാൻ സാധ്യതയുണ്ടെന്നും
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഒന്നുകിൽ പൂർണമായ സ്വകാര്യവത്കരണം അതല്ലെങ്കിൽ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

''എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാൻ ഞങ്ങൾ തീരുമാനമെടുത്തു.ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോൾ നമുക്ക് മുമ്പിലുള്ള ചോദ്യം പകരം ഓഹരി വിറ്റഴിക്കുക അല്ലെങ്കിൽ അടച്ചു പൂട്ടുക എന്നതാണ് മുമ്പിലുള്ള പോംവഴി. എയർ ഇന്ത്യ എന്നത് ഏററവും വലിയ പൊതുമേഖല ആസ്തിയാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടം, '' ഹർദീപ് സിങ് പുരി പറഞ്ഞു.

എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സർക്കാർ നിശ്ചയിക്കുമെന്നും വരും ദിവസങ്ങളിൽ ബിഡ്ഡുകൾ ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'' 64 ദിവസത്തിനുള്ളിൽ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും'. തിങ്കളാഴ്ചത്തെ അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാർഢ്യത്തോടെ തന്നെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.