തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ കടുത്ത വിമർശനവുമായി നടൻ ഹരീഷ് പേരടി. ശബരിമല സന്ദർശനത്തിനിടെ ക്ഷേത്രനടയിൽ മന്ത്രി നിന്നതിനെതിരെയാണ് ഹരീഷിന്റെ വിമർശനം. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ തനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാൻ മന്ത്രി തയ്യാറാകണമെന്നാണ് ഹരീഷ് ഉന്നയിക്കുന്ന വിമർശനം.

ഇല്ലാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണെന്നും, കൈകൾ താഴ്‌ത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണെന്നും ഹരീഷ് പേരടി പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

'ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല..ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി...ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്..കൈകൾ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ് ...രക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ ...താത്പര്യമുള്ള സ്ഥലത്ത് പോകാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോകാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്...രാധാകൃഷണൻ എന്ന ദളിത് സഹോദരൻ,സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്...പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഃഖവും നിരാശയും മാത്രം'.