ലണ്ടൻ: എന്തായാലും നനഞ്ഞു, ഇനി കുളിച്ചുകയറാം എന്ന് ആലോചിക്കുകയാണ് ഹാരി എന്നു തോന്നുന്നു. വിൻഫ്രിയുമായുള്ള അഭിമുഖവും, ശിശുപരിപാലനത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റുമൊക്കെ കഴിഞ്ഞ് ഇപ്പോൾഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് കൊട്ടാരം വിട്ടിറങ്ങിയഹാരി രാജകുമാരൻ. തന്റെ കുടുംബത്തെ താറടിച്ചുകാണിക്കാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കിയിട്ടില്ലെന്നതാണ് ഹാരിയുടെ ചരിത്രം. അതുതന്നെയാൺ' രാജകുടുംബത്തിന് ഈ പുസ്തകത്തെ കുറിച്ചുള്ള വാർത്തകൾ ആശങ്ക സൃഷ്ടിക്കുവാനുള്ള കാരണവും.

രാജകൊട്ടാരത്തിനകത്തെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് വരമൊഴി നൽകുകയാണ് ഹാരി. കഴിഞ്ഞ ഒരു വർഷക്കാലമായി ഹാരി ഈ പുസ്തകത്തിന്റെ രചനയിലായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള അവകാശം പെൻഗ്വിൻ റാൻഡം ഹൗസിന് നൽകിയതായും അറിയാൻ കഴിയുന്നു. മാത്രമല്ല, പുലിറ്റ്സർ പുരസ്‌കാര ജേതാവ് ജെ. ആർ. മേറിംഗറുമായി സഹകരിച്ചാണ് ഇതെഴുതുന്നത് എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

ആദ്യ കൈയെഴുത്തു പ്രതി ഏതാണ്ട് എഴുതി പൂർത്തിയാകാറായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ പതിപ്പ് ഒക്ടോബറിൽ പ്രസാധകർക്ക് സമർപ്പിക്കും. ഇതിന്റെ അവകാശം നൽകുക വഴി ഹാരിക്ക് എത്ര തുക കിട്ടി എന്ന് വ്യക്തമല്ലെങ്കിലും ലക്ഷക്കണക്കിന് ഡോളറിന്റെ ഡീലാണിത് എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഈ തുക ഹാരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും എന്നാണ് റാൻഡം ഹൗസ് പറയുന്നത്. ഇതിനോടകം മുൻകൂർ തുകയായി 20 മില്ല്യൺ ഡോളർ ഹാരിക്ക് ലഭിച്ചു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര തെളിവുകൾ ലഭ്യമല്ല.

പുസ്തകം എഴുതുന്ന വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇന്നലെ ഹാരിയും രംഗത്തെത്തി. ഒരു രാജകുമാരൻ എന്ന നിലയിലല്ല, മറിച്ച് ഒരു മനുഷ്യൻ എന്ന നിലയിൽ, തന്റെ ജീവിതത്തിലെ കറുപ്പും വെളുപ്പും നിറവ്യത്യാസങ്ങൾ കടുംനിറക്കൂട്ടുകളില്ലാതെ, തികച്ചും സത്യസന്ധമായി വിവരിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന് ഹാരി പറയുന്നു. താൻ ഇന്നത്തെ നിലയിൽ എത്തിയതിനു പിന്നിലെ പരിശ്രമങ്ങളും, തിരിച്ചടികളും കഷ്ടപ്പാടുകളുമൊക്കെ ഇതിലുണ്ടാകും. ആർക്കെങ്കിലും ഈ ഗ്രന്ഥം ഒരു പ്രചോദനമാകുമെങ്കിൽ താൻ കൃതാർത്ഥനായി എന്നും ഹാരി പരഞ്ഞു.

എന്നാൽ, തികച്ചും അപ്രതീക്ഷിതമായി എത്തിയ ഈ വാർത്ത രജകുടുംബത്തിനുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണെന്നാണ് കൊട്ടാരവുമായി അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. മേഗനെഴുതുന്ന ഹാരി എഴുതിയ പുസ്തകം എന്നാണ് കൊട്ടാരം വൃത്തങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. തന്റെ ജീവിതത്തിലെ തെറ്റുകളും പാളിച്ചകളുമൊക്കെ തുറന്നെഴുതുമെന്ന് ഹാരി പറയുമ്പോഴും,. ഇതുവരെ ഒരിടത്തും സ്വന്തം തെറ്റുകൾ തുറന്നുപറയാത്ത വ്യക്തിയാണ് ഹാരി എന്ന് കൊട്ടാരം വൃത്തങ്ങൾ ഓർമ്മിപ്പിക്കുന്നു.

വളരെ ചെറുപ്പത്തിലെ മാതാവിനെ നഹ്ഷ്ടപ്പെട്ട ബാലൻ, വിദ്യാർത്ഥി, സൈനികോദ്യോഗസ്ഥൻ, രാജകുമാരൻ എന്നിങ്ങനെ നിരവധി തലങ്ങളിലൂടെ കടന്നുപോയ ഹാരിയുടെ ജീവിതത്തിൽ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം ഇവിടെ തുറന്ന് ചർച്ചചെയ്യപ്പെടുകയുമാണെന്നാണ് പുസ്തകത്തെ കുറിച്ച് പ്രസാധകർ പറയുന്നത്. എന്നാൽ ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ കൊട്ടാരത്തിനെതിരെആരോപണങ്ങൾ ഉയർന്നേക്കാമെന്നാണ് രാജ്ഞിയും ചാൾസും വില്യമും കരുതുന്നത്.