ലണ്ടൻ: ഹാരിയും വില്യമും തമ്മിൽ കണ്ടുമുട്ടുന്ന ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ചുള്ള പ്രതിമ അനാച്ഛാദന ചടങ്ങിനെ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങൾ നോക്കിക്കണ്ടത്. ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം ഇതോടെ ഉരുകി തീരുമെന്നും പഴയതു പോലെ സ്നേഹത്തിലാവുമെന്നുമായിരുന്നു കണക്കു കൂട്ടൽ. എന്നാൽ ചടങ്ങിൽ ഇതൊന്നുമല്ല സംഭവിച്ചത്. ഇരുവരും ചടങ്ങിന് എത്തിയെങ്കിലും പരസ്പരം ഒരു വാക്കു പോലും മിണ്ടാതെയാണ് പ്രതിമ അനാച്ഛാദനം ചെയ്ത് ചേട്ടനും അനിയനും മടങ്ങിയത്.

ഡയാന രാജകുമാരിയുടെ സ്മാരകമെന്നോണം ഇയാൻ റാങ്ക്-ബ്രോഡ്‌ലി നിർമ്മിച്ച പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് ഹാരിയും വില്യമും ഒരുമിച്ചു നടക്കുകയും സംസാരിക്കുകയും ചെയ്തു. പക്ഷെ, സംസാരം തികച്ചും ഔദ്യോഗികമായിട്ടാണെന്നു മാത്രം. കെൻസിങ് ടൺ കൊട്ടാരത്തിലെ പുനർനിർമ്മിച്ച സൺകെൻ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച സ്വകാര്യ ചടങ്ങിൽ ഇരുവരും രാജകുമാരിയുടെ സഹോദരങ്ങളായ ഏൾ സ്പെൻസർ, ലേഡി സാറാ മക്കാർക്കോഡേൽ, ലേഡി ജെയ്ൻ ഫെലോസ് എന്നിവരോടൊപ്പമാണ് ഒത്തുച്ചേർന്നത്. ചടങ്ങിന് 15 മിനിറ്റുകൾക്ക് മുമ്പാണ് ഹാരി എത്തിച്ചേർന്നത്.

മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കം മൂത്തതാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത് വൈകാൻ കാരണമായത്. എന്തായാലും മരിച്ചു പോയ അമ്മയുടെ ഓർമ്മയ്ക്കായി ഒത്തുകൂടിയ മക്കൾ ആ ഓർമ്മയ്ക്ക് മുന്നിൽ പിണക്കം മാറ്റി ഒന്നാകണമെന്ന ആഗ്രഹമായിരുന്നു എല്ലായിടങ്ങളിൽ നിന്നും ഉയർന്നത്. മൂത്ത ജേഷ്ഠൻ എന്ന നിലയിൽ ഹാരിയുടെ തെറ്റുകൾ വില്ല്യം പൊറുത്തു നൽകണമെന്ന ആഗ്രഹമായിരുന്നു എല്ലാവർക്കും. ഹാരിയും മേഗനും ഒപ്പറ വിൻഫ്രിക്ക് നൽകിയ അഭിമുഖം രാജകുടുംബത്തെയും വില്ല്യം രാജകുമാരനെയും ഒന്നും ചില്ലറയല്ല നാണം കെടുത്തിയത്. വില്ല്യമിനും ഭാര്യ കേറ്റിനുമെതിരെ ശക്തമായ ആരോപണങ്ങളാണ് ഹാരിയും മേഗനും ഒപ്പറാ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലൂടെ ഉയർത്തിയത്.

ഹാരി രാജകുടുംബത്തിനെതിരെ നടത്തിയ പല പ്രസ്താവനകളും 39കാരനായ വില്ല്യമിനെ വളരെ അധികം വേദനിപ്പിച്ചിരുന്നു. ഇതോടെ ഈ സഹോദരങ്ങൾ ഇനി ഒരിക്കലും ഒരുമിക്കില്ലെന്ന് രാജകുടുംബത്തിലുള്ളവരിൽ പോലും സംശയം ജനിപ്പിച്ചിരുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും മറന്ന് ഇരുവരും ഒരുമിക്കുന്ന ഒരു നല്ല കാലം വിദൂരമല്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആർച്ചിയുമായി ഹാരിയും കുടുംബവും തിരികെ കൊട്ടാരത്തിലെത്തണമെന്ന ആഗ്രഹം രാജകുടുംബാംഗങ്ങൾ പങ്കുവച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആർച്ചി പിറന്നതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് അവർ കേംബ്രിഡ്ജ് സന്ദർശിച്ചിട്ടുള്ളത്. ഹാരിയുടെ വരവും ഫോൺ സംഭാഷണവും ഒരു പൂർണ്ണമായ അനുരഞ്ജനത്തിൽ നിന്ന് വളരെ അകലെയാണെന്ന് ചിലർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇതൊരു ശുഭ സൂചനയാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു.