ലണ്ടൻ: ബ്രിട്ടീഷ് രാജ്്ഞിയുടെ കൊച്ചുമകൻ ഹാരി ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു തലവേദനയായിട്ട് കാലം കുറച്ചായി. മേഗനെ വിവാഹം കഴിച്ച ശേഷമാണ് ഹാരി കുടുംബവുമായി തെറ്റിയത്. ഇപ്പോൾ രാജകുടുംബത്തെ ഉപേക്ഷിച്ച് കുടുംബ സമേതം യുഎസിൽ താമസത്തിലാണ് ഹാരി. രാജ കുടുംബത്തിലെ അംഗങ്ങൾ പങ്കെടുക്കേണ്ട ചടങ്ങുകൾക്ക് പോലും എത്താതിരിക്കയാണ് ഹാരി. ഇതിന്റെ വിഷമവൃത്തത്തിലാണ് രാജ്ഞി അടക്കമുള്ളവർ.

പ്രിൻസ് ഫിലിപ്പിന്റെ ഓർമ്മ ദിനത്തിൽ പങ്കെടുക്കാനും ഹാരി മടങ്ങി എത്തില്ലെന്നാണ് മാധ്യമ വാർത്തകൾ. ഹോം സർവീസുമായി സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാണ് താൻ നാട്ടിലേക്ക് വരാൻ തയ്യാറല്ലെന്നാണ് ഹാരി പറഞ്ഞിരിക്കുന്നത്. രാജകുടുംബവുമായി ബന്ധം അവസാനിപ്പിച്ചതു കൊണ്ട് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ ഹാരിക്ക് ആശങ്കകൾ ഉണ്ട്. ഇക്കാര്യമാണ് ഹാരിയുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ലണ്ടനിലേക്ക് എത്തുന്നില്ലെങ്കിലും നെതർലണ്ട് സന്ദർശനിക്കാൻ ഹാരി മറക്കുന്നില്ലെന്ന കാര്യവും ബ്രിട്ടീഷ് മാധ്യമങ്ങൾ വിമർശനപരമായി ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ മാസം നടക്കുന്ന ഇൻവിക്റ്റസ് ഗെയിംസിൽ പങ്കെടുക്കാനാണ് ഹാരി നെതർലൻസ് സന്ദർശിക്കുന്നത്. വിമുക്ത ഭടന്മാർക്കായി ഹാരി തന്നെ രൂപം കൊടുത്ത സംഘടനക്കായാണ് ഈ ഗെയിംസ്.

ഭർത്താവ് വിട പറഞ്ഞതിന്റെ ദുഃഖം പേറുകയാണ് ഇപ്പോഴും എലിസബത്ത് രാഞ്ജി. ഹാരിയുടെ കുഞ്ഞിനെ കാണാനും രാജ്ഞിക്ക് മോഹമുണ്ട്. നേരത്തെ ഡയാന രാജകുമാരിയുടെ ഓർമദിനത്തിൽ പങ്കെടുക്കാൻ അടക്കം ഹാരി എത്തിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഹാരിയുടെ മനംമാറ്റത്തിന് കാരണം മേഗന്റെ ഇടപെടലാണെന്ന വിധത്തിലാണ് വിമർശനങ്ങൾ ഉയരുന്നത്.

മുതിർന്ന രാജകുടുംബാംഗം എന്ന നിലയിൽ ഹാരിക്ക് സർക്കാർ ചെലവിൽ സുരക്ഷ ലഭിക്കുന്നതിനുള്ള അവകാശമുണ്ടായിരുന്നു. എന്നാൽ, രാജപദവികളും ചുമതലകളും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങിയതോടെ അത് നിർത്തലാക്കുകയായിരുന്നു. ഇതിനെതിരെ പോരാട്ടത്തിലാണ് ഹാരി. കോടതിയെ അടക്കം സമീപിക്കാൻ ഒരുങ്ങുകയാണ് ഹാരി. ഹാരിയുടേ അഭിഭാഷകർ ഇതുസംബന്ധിച്ച് ഒരു പ്രെ-ആക്ഷൻ പ്രോട്ടോകോൾ ലെറ്റർ ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയച്ചു കഴിഞ്ഞു. ബ്രിട്ടൻ നിയമപ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

ബ്രിട്ടനിലെത്തുമ്പോൾ ഹാരിക്ക് സ്വകാര്യ സുരക്ഷാ ഭടന്മാരുടെ സംരക്ഷണത്തേക്കാൾ പൊലീസ് സംരക്ഷണമാണ് വേണ്ടതെന്ന് ഹാരിയുടെ അഭിഭാഷകർ പറയുന്നു. കാരണം, ഇവിടം അവർക്ക് അത്ര സുരക്ഷിതമായി തോന്നുന്നില്ല. മാത്രമല്ല, അതിനുള്ള ചെലവ് വഹിക്കാനും ഹാരി തയ്യാറാണെന്നാണ് അഭിഭാഷകർ പറയുന്നത്. തന്റെ സുരക്ഷയ്ക്കായി അമേരിക്കയിൽ നിയോഗിച്ചിട്ടുള്ള സ്വകാര്യ സുരക്ഷാ സേനയ്ക്ക് വിദേശങ്ങളിൽ കാര്യമായ പ്രാതിനിധ്യം ഇല്ലെന്നും ബ്രിട്ടീഷ് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കാണാൻ കഴിയില്ല എന്നുമാണ് ഹാരി പറയുന്നത്. തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് അവ അത്യാവശ്യമാണെന്നും ഹാരി ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടൻ എന്നും ഹാരിയുടേ സ്വന്തം തറവാടാണെന്നും അവിടെ തന്റെ പത്‌നിയും മക്കളും സുരക്ഷിതമായിരിക്കണമെന്ന് ഹാരി ആഗ്രഹിക്കുന്നു എന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ, പൊലീസ് സംരക്ഷണം ഇല്ലാതെ ഇവിടെ വരിക എന്നത് അത്ര സുരക്ഷിതമല്ല എന്നും അഭിഭാഷകൻ പറയുന്നു. സ്വകാര്യ സേനയുടെ സംരക്ഷണം പൊലീസ് സംരക്ഷണത്തിന് പകരമാകില്ലെന്ന് പറഞ്ഞ ഹാരിയുടെ പ്രതിനിധി, പൊലീസ് സംരക്ഷണം ഇല്ലാതെ ബ്രിട്ടനിലെത്താൻ ഹാരിക്ക് കഴിയാത്ത സാഹചര്യമാണെന്നും പറഞ്ഞു.

ഹാരി കേസുമായി മുൻപോട്ട് പോവുകയാണെങ്കിൽ ഹാരിയും ബ്രിട്ടീഷ് സർക്കാരുമായുള്ള ഒരു തുറന്ന പോരാട്ടമായി അതുമാറും. അങ്ങനെയെങ്കിൽ ഇത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ഒരു രാജകുടുംബാംഗം, തങ്ങൾക്ക് പരമാധികാരമുള്ള രാജ്യത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുക എന്നത് ഇതിനു മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. ഇക്കാര്യം രാജ്ഞിയേയും അറിയിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

2020 ജനൂവരിയിലായിരുന്നു മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള് ചുമതലകളിൽ നിന്നും ഒഴിയുന്നതായി ഹാരി പ്രഖ്യാപിച്ചത്. ആ സമയത്ത് പൂർണ്ണമായും സർക്കാർ ചെലവിൽ നൽകിയിരുന്ന ബ്രിട്ടീഷ് കനേഡിയൻ സുരക്ഷയിലായിരുന്നു ഹാരിയും മേഗനും. പിന്നീട് ഹാരിയുടെ രാജപദവികൾ എടുത്തുകളയുകയും സൈനിക ബഹുമതികൾതിരിച്ചുവാങ്ങുകയും ചെയ്തതോടെ സർക്കാർ ചെലവിലുള്ള സംരക്ഷണവും നിർത്തലാക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറി, മെറ്റ് പൊലീസിലെ രാജകുടുംബത്തിന്റെ സംരക്ഷണ ചുമതലയുള്ള വിഭാഗത്തിന്റെ തലവൻ, രാജകുടുംബത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഈ തീരുമാനം ഹാരിയെ ചൊടിപ്പിച്ചു എന്നതിന്റെ സൂചനയായിരുന്നു ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ ഹാരി ഇതിനെതിരെ പൊട്ടിത്തെറിച്ചത്.