തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അതിന് പിന്നിലും കൈയിടയാണ്. വ്യവസായി ഹർഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് എത്തിയത്. അതായത് കേരളത്തെ അഭിനന്ദിച്ച് ഗോയങ്കെ എത്തുന്നു. അതിന് പിണറായി മറുപടി നൽകുന്നു എന്ന വിധത്തിലാണ് പുതിയ ട്വീറ്റ് അവതരിക്കപ്പെട്ടത്. ഇത് കിറ്റക്‌സ് ഗ്രൂപ്പിനുള്ള മറുപടിയായും വിലയിരുത്തപ്പെട്ടു.

എന്നാൽ ഹർഷ് ഗോയങ്കെയുടെ ട്വീറ്റിന് പിന്നിൽ ഒരു കഥയുണ്ട്. കേരളത്തിലെ നേട്ടങ്ങളെ പ്രകീർത്തിച്ച് സ്വയം ഇട്ടതായിരുന്നില്ല അത്. ട്വിറ്ററിൽ കേരളത്തിനെതിരെ വിമർശനം ഉയർന്നപ്പോൾ ഗോയങ്കെ നടത്തിയ പ്രതികരണമായിരുന്നു ഇത്. സ്വരാജ്യ എന്ന ഹാൻഡിലിൽ നിന്ന് ജൂലൈ ഒന്നിന് ഒരു ട്വീറ്റു വരുന്നു. കേരളത്തിൽ നിക്ഷേപിക്കുന്നവർക്ക് ശാന്തി നഷ്ടമാകുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നുമായിരുന്നു ആ ട്വീറ്റ്. കേരളത്തിലെ ഏറ്റവും വലിയ വസ്ത്ര നിർമ്മാണ സംരഭകരായ കിറ്റക്‌സ് 3500 കോടിയുടെ പ്രോജക്ട് ഉപേക്ഷിച്ചുവെന്നും ആ ട്വീറ്റിൽ വിശദീകരിച്ചു.

അതിനോട് പ്രൊഫ ഷമിക രവി പ്രതികരിച്ചത് കേരളത്തിലെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ്. കേരളത്തിന് തീർത്തും നാണക്കേടുണ്ടാക്കുന്ന കണക്കുകളാണ് അവർ ഉയർത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മയുടെ കാര്യത്തിൽ എന്തുകൊണ്ട് കേരളം മുന്നിൽ നിൽക്കുന്നുവെന്നിനെ കുറിച്ച് അത്ഭുതപ്പെടുന്നവർ ഈ വിഷയവും പഠന വിധേയമാക്കണമെന്നായിരുന്നു ഷമിക രവിയുടെ പ്രതികരണം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന ഹാഷ് ടാഗിലാണ് അവർ അത് കുറിച്ചത്. ഇതിനാണ് ഹർഷ ഗോയങ്കയുടെ പ്രതികരണം.

കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാത്തക്കളാണ് തങ്ങളെന്ന ന്യായമാണ് ഗോയങ്ക അവതരിപ്പിക്കുന്നത്. തേയില പ്ലാന്റേഷൻ നടത്തുന്ന ഹാരിസണാണ് ഏറ്റവും വലിയ കേരളത്തിലെ തൊഴിൽദാതാവ് എന്ന് ഓർമ്മപ്പെടുത്തുന്ന കമന്റും ചർച്ചകൾക്ക് താഴെയുണ്ട്.ആർജിപി ഗ്രൂപ്പിന്റേതാണ് ഹാരിസൺ മലയാളം. സിപിഎമ്മുമായി അടുത്തു നിൽക്കുന്നവരല്ലേ നിങ്ങളെന്ന ചോദ്യം ഗോയങ്കയോടും ചോദിക്കുന്നു. ബംഗാളിലും സിപിഎമ്മുമായി ചേർന്നല്ലേ നിൽപ്പെന്ന സംശയവും ഉയരുന്നു. ഈ ചർച്ചയിൽ പങ്കെടുക്കുന്നവരെല്ലാം കേരളത്തിലെ വ്യവസായ വിരുദ്ധ സമീപനമാണ് ചർച്ചകളിൽ നിറയ്ക്കുന്നത്. അതായത് ഗുരുതമായ ആക്ഷേപങ്ങൾ.

തൊഴിലില്ലായ്മയിൽ പ്രൊഫ ഷമിക രവി ഉയർത്തി വിമർശനം പിണറായി മറക്കുകയും ചെയ്യുന്നു. ഇതെല്ലാം വിട്ടാണ് ഗോയങ്കയ്ക്ക് വൈകിയെങ്കിലും നന്ദി പറയുന്നത്. കിറ്റക്‌സിനെ കേരളത്തിൽ ഉറപ്പിച്ചു നിർത്താൻ പിണറായി സർക്കാർ ആവുന്നതെല്ലാം ചെയ്തു. എന്നിട്ടും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് കിറ്റക്‌സ് സാബുവിന്റെ മുമ്പോട്ട് പോക്ക്. ഇതോടെ സർക്കാരിനെതിരെ പ്രതിഷേധവും ഉയർന്നു. ഇതിനിടെയാണ് ഗോയങ്കയുടെ ട്വീറ്റ് ചർച്ചയാക്കി മുഖ്യമന്ത്രി എത്തിയത്. എന്നാൽ അതിലെ വിമർശന പക്ഷം മുഖ്യമന്ത്രി കണ്ടെന്ന് നടിക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല. പ്രത്യേകിച്ച് തൊഴിലില്ലായ്മ.

വ്യവസായ സൗഹൃദ നയം എൽഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ് സർക്കാർ ഉറപ്പാക്കുമെന്നും പിണറായി വിജയൻ ട്വീറ്റിൽ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ തങ്ങളാണെന്നും സർക്കാറിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന ട്വീറ്റും പിണറായി ഉയർത്തിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ വ്യവസായികളിലൊരാളായ സാബു എം ജേക്കബ് സർക്കാറിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ ഈ ട്വീറ്റിന് വലിയ പ്രാധാന്യവും മലയാള മാധമങ്ങൾ നൽകി.

വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ് പരിവാർ / ട്വന്റി ട്വന്റി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക് മറുപടി നൽകിയത് എന്ന് ദേശാഭിമാനി വിശദീകരിക്കുന്നുണ്ട്. കിഴക്കമ്പലത്തെ കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാൻ പോകുന്നുവെന്നും അതിന് കാരണം സിപിഐ എം നേതൃത്വം നൽകുന്ന സർക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ഹർഷ് ഗോയെങ്ക. കുംഭമേളയെ ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്?ത ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയ?ങ്ക നേരത്തേയും പല വിവാദത്തിൽ കുടുങ്ങിയിട്ടുണ്ട്.

സ്വകാര്യ കമ്പനിയായ കിറ്റെക്സ് കേരളവുമായി ചേർന്നുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അവരെ തമിഴ്‌നാട് വ്യവസായം ആരംഭിക്കുന്നതിനായി ക്ഷണിച്ചെന്നും കാണിച്ച് സ്വരാജ്യ മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു ഷാമിക റീട്വീറ്റ് ചെയ്തത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്സിനെ തമിഴ്‌നാട് സർക്കാർ ക്ഷണിച്ചുവെന്നായിരുന്നു എം ഡി സാബു ജേക്കബ് പറഞ്ഞത്. തുടരെ തുടരെ പരിശോധന നടത്തി തൊഴിൽവകുപ്പ് പീഡിപ്പിക്കുകയാണെന്നും താൻ 3500 കോടിയുടെ നിക്ഷേപം പിൻവലിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.