തിരുവനന്തപുരം: രാജവെമ്പാല കടിച്ച് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന മരണമാണ് തിരുവനന്തപുരം മൃഗശാലയിലേത്. രാജ്യത്ത് വിരലിലെണ്ണാവുന്ന മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ പൊതുവേ ഉൾവനത്തിലാണെന്നതാണ് കാരണം. തീറ്റ കൊടുക്കുന്നതിനിടെയാണ് മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദ് (45) രാജവെമ്പാലയുടെ കടിയേറ്റു മരിച്ചത്. എന്നാൽ ഈ മരണത്തിൽ അസ്വാഭാവികത കാണുകയാണ് ഹർഷാദിന്റെ അച്ഛനും അമ്മയും അടക്കമുള്ളവർ.

ഹർഷാദിന്റേത് ആത്മഹത്യ എന്ന് അവർക്ക് സംശയമുണ്ട്. പാമ്പിനെ കൊണ്ട് അർഷാദ് മനപ്പൂർവ്വം കടിപ്പച്ചതാണെന്നാണ് സംശയം. ദുരൂഹത ആരോപിച്ച് അച്ഛനും അമ്മയും പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിനോടും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് ഹർഷദിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഹർഷാദ് എന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയതിന്റെ ദുഃഖത്തിലായിരുന്നു ഹർഷാദ്.

മരണ ദിവസം ഹർഷാദിന് ഒരു ഫോൺ എത്തി. ഇതിന് ശേഷം അസ്വസ്ഥനായി ആ ഫോൺ തല്ലി തകർത്തുവെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതിന് ശേഷം മരണം. പാമ്പു കടിക്കുന്നത് മൃഗശാലയിലെ ആരും കണ്ടിട്ടില്ല. മരിച്ചു കിടക്കുന്നതാണ് കണ്ടത്. പാമ്പു കടി സ്വാഭാവികമായി ഏറ്റാൽ ആരായാലും അലറി വിളിക്കും. എന്നാൽ അത്തരമൊരു അലർച്ച ആരും കേട്ടില്ല. വേദന മൂലം പിടയുന്ന ഹർഷാദിനെ അല്ല കണ്ടതെന്ന് മൃഗശാലയിലുള്ളവരും പറയുന്നു. ഇതിനൊപ്പമാണ് മരണത്തിലെ ദുരൂഹതയിൽ അച്ഛനും അമ്മയും സംശയവുമായി എത്തുന്നത്.

ഹർഷാദിന്റെ ഭാര്യയുടെ സഹോദരന് ഹർഷാദിന്റെ ഉമ്മയെ വീട്ടിലെത്തി മർദ്ദിച്ചതും ചർച്ചയാകുന്നുണ്ട്. കാട്ടക്കട പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ് ഹർഷാദിന്റെ ഉമ്മ. ഈ പരാതിയും മറുനാടന് ലഭിച്ചു. ഇതോടെ വലിയ കുടുംബ പ്രശ്‌നങ്ങൾ ഹർഷാദും ഭാര്യയും തമ്മിലുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. ഹർഷാദിന്റേത് ആത്മഹത്യയാണെന്നും ഭാര്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നുമാണ് അവർ ഉയർത്തുന്ന ആവശ്യം.

മകന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പരാതിയുമായി അച്ഛനും അമ്മയും സമീപിച്ചതാണ് ഹർഷാദിന്റെ ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ദുരൂഹത മാറും വരെ കാത്തിരുന്നാൽ സർക്കാർ അനുവദിച്ച 30 ലക്ഷം നഷ്ടപരിഹാരം കിട്ടുന്നത് വൈകും. ഇത് മനസ്സിലാക്കി പരാതി പിൻവലിക്കണമെന്നതായിരുന്നു സഹോദരന്റെ ആവശ്യം എന്നാണ് ആരോപണം. ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ വയസ്സായ ഉമ്മയെ തല്ലുകയായിരുന്നു. ഈ സാഹചര്യത്തിൽ ദുരൂഹത മാറാൻ പ്രത്യേക അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്.

രാജവെമ്പാല കടിച്ച് കേരളത്തിൽ ഇതുവരെ ആരെങ്കിലും മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക രേഖകളിലും ഇല്ല. ഒരു സാധു ജീവിയെ പോലെയാണ് രാജവെമ്പാലയെന്നും മനുഷ്യസാന്നിധ്യം കണ്ടാൽ അത് സ്ഥലം വിടുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. ഈ പാമ്പിനെ കൊണ്ട് മനപ്പൂർവ്വം കടിപ്പിക്കുകയായിരുന്നു ഹർഷാദ് എന്നാണ് പുറത്തു വരുന്ന സൂചന. മുമ്പ് ഈറ്റവെട്ടാൻ പോയ ആദിവാസിയെ രാജവെമ്പാല കടിച്ചെന്ന് രേഖകളുണ്ട്.

അന്ന് ഈറ്റ വെട്ടുന്നതിനിടെ പെട്ടെന്ന് മുന്നിൽപെട്ട രാജവെമ്പാല പത്തിവിടർത്തിയപ്പോൾ, ഒരു ഈറ്റകഷ്ണം എടുത്ത് അതിനെ കുത്തിയ ആദിവാസിയെയാണ് അന്ന് പാമ്പു കടിച്ചത്. അയാൾ 'അയ്യോ' എന്നു നിലവിളിച്ച് ഏതാനും ചുവടുകൾ ഓടുകയും അവിടെ വീണു മരിക്കുകയും ചെയ്തു. വിഷത്തിന്റെ വീര്യത്തിൽ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതൽ അളവ് വിഷം ശരീരത്തിലെത്തിക്കാൻ രാജവെമ്പാലയ്ക്കു കഴിയും. രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. കടിയേറ്റാൽ 15 മിനിട്ടിനുള്ളിൽ മരണം സംഭവിക്കാം.

ഇതെല്ലാം ഹർഷാദിനും അറിയാം. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യാനും രാജവെമ്പാലയെ ആയുധമാക്കുകയായിരുന്നു ഹർഷാദ് എന്നാണ് സംശയം. ഇന്ത്യയിൽ രാജവെമ്പാല വിഷത്തിനെതിരായ മറുമരുന്ന്എഎസ്വി(ആന്റി സ്‌നേക് വെനം) എല്ലായിടത്തും ലഭ്യമല്ല. ഇതെല്ലാം നസ്സിലാക്കി ഹർഷാദ് രാജവെമ്പാലയെ കൊണ്ട് കൈയിൽ കടിപ്പിച്ചുവെന്നാണ് സംശയം.