തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗണിന് സമാനമായ ഹർത്താൽ തുടങ്ങി. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഹർത്താൽ. വിവാദമായ 3 കൃഷി നിയമങ്ങൾക്ക് ഒരു വർഷം തികയുമ്പോൾ പ്രതിഷേധവുമായാണ് ഹർത്താലും ബന്ദും.

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്. ഹർത്താൽ സമാധാനപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും സമരസമിതി ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. അവശ്യ സേവനങ്ങളെയും ബാധിക്കില്ല. എൽഡിഎഫും യുഡിഎഫും ഹർത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ സമ്പൂർണ്ണമാണ്. ലോക്ഡൗണിന് സമാനമാണ് കാര്യങ്ങൾ.

ഹർത്താൽ സമയത്തു പതിവു സർവീസ് ഇല്ലെങ്കിലും അവശ്യ സേവനങ്ങൾക്കായി ആശുപത്രി, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ചു പ്രധാന റൂട്ടുകളിൽ പൊലീസ് അകമ്പടിയോടെ പരിമിതമായ ലോക്കൽ സർവീസുകൾ നടത്തുമെന്നു കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. വൈകിട്ട് 6 കഴിഞ്ഞ് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ആരംഭിക്കും. വിവിധ സർവകലാശാലാ പരീക്ഷകളും പിഎസ്‌സി വകുപ്പുതല പരീക്ഷയും മാറ്റിവച്ചു.

കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സർക്കാരുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി അതിർത്തിയിൽ സുരക്ഷ കർശനമാക്കി. അതിർത്തിയിലെ 3 കർഷകസമര വേദികളിൽനിന്ന് ആരെയും നഗരത്തിലേക്കു കടത്തിവിടില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടി. ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോൺഫെഡറേഷനും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.

കേരളത്തിൽ പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യർത്ഥിച്ചിരുന്നു. ഹർത്താലിനോട് സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ അഭ്യർത്ഥിച്ചു.

കെ.എസ്.ആർ.ടി.സി. ഹർത്താലിനോടനുബന്ധിച്ച് സാധാരണസർവീസുകൾ ഉണ്ടായിരിക്കില്ല. ആശുപത്രികൾ, െറയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം അയക്കും.