ചണ്ഡീഗഢ്: മദ്യലഹരിയിൽ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ച ഹരിയാന പൊലീസിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായി. ഹോം ​ഗാർഡ്സ് ഐജി ഹേമന്ദ് കൽസണാണ് അറസ്റ്റിലായത്. 55കാരനായ കൽസൺ രണ്ട് വീടുകളിൽ അതിക്രമിച്ച് കയറുകയും സ്ത്രീകളെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സ്ത്രീകളുടെ പരാതികളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ കൽസണെ റിമാൻഡ് ചെയ്തു.

പഞ്ചകുള ജില്ലയിലെ പിഞ്ചോറിലാണ് ഐ.ജി. വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ഉപദ്രവിച്ചത്. മദ്യലഹരിയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ അതിക്രമത്തിന് മുതിർന്നത്. 42-കാരിയായ സ്ത്രീയുടെ വീട്ടിലാണ് ഐ.ജി. ആദ്യം അതിക്രമിച്ച് കയറിയത്. തുടർന്ന് സ്ത്രീയെയും മകളെയും മർദിക്കാൻ ശ്രമിച്ചു. ഒടുവിൽ സ്ത്രീ തന്നെയാണ് ഇയാളെ തള്ളി വീടിന് പുറത്താക്കിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ദമ്പതിമാരായ രണ്ട് പേരാണ് ഐ.ജിക്കെതിരേ രണ്ടാമത് പരാതി നൽകിയത്. മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പൊലീസ് ഉദ്യോഗസ്ഥൻ ഗൃഹനാഥന്റെ ഭാര്യയെ കയറിപിടിക്കാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. തടയാൻ ശ്രമിച്ച ഭർത്താവിന് നേരേ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഇരുവരും ഐ.ജി.യെ വീട്ടിൽനിന്ന് പുറത്താക്കിയത്.

സംഭവത്തിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസും അറിയിച്ചു. രണ്ട് പരാതിയിലും ഐ.ജിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ആദ്യ കേസിൽ റിമാൻഡ് ചെയ്ത ഐ.ജി. നിലവിൽ ജയിലിലാണ്.