കോഴിക്കോട്: 6,65,500 രൂപയുടെ കുഴൽപണവുമായി രണ്ടു പേർ പിടിയിലായി. കൊടുവള്ളി, പൂനൂർ എന്നിവിടങ്ങളിൽ നിന്നാണ് കോഴിക്കോട് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് ഇവരെ പിടികൂടിയത്. 4,47,000.രൂപയുമായി അവിലോറ നാടികല്ലിങ്ങൽ വീട്ടിൽ ഫൈസൽ (35) ആണ് ഞായറാഴ്ച 12 മണിക്ക് കൊടുവള്ളിയിൽ നിന്ന് പിടിയിലായത്. കൊടുവള്ളി ഇൻസ്പെക്ടർ ടി ദാമോദരനും സംഘവുമാണ് ഇയാളെ പാലക്കുറ്റിക്ക് സമീപത്ത് നിന്ന് പിടികൂടിയത്.

കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള പണം ഫൈസലിന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു. കൊടുവള്ളിയിലെ പ്രമുഖ ജൂവലറിയിൽ നിന്നും വിതരണം ചെയ്യാൻ കൊണ്ട് പോകമ്പോഴാണ് ഫൈസൽ പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.

ഉച്ചക്ക് ഒരു മണിയോടെ പൂനൂരിൽ നിന്നാണ് കുഴൽപണവുമായി തച്ചംപൊയിൽ വയകേരിപറമ്പിൽ ഷബീറി(34)നെ ബാലുശ്ശേരി എസ്‌ഐ കെ പി സതീഷ് പിടികൂടിയത്. 2,15,500.രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. താമരശ്ശേരി ഡിവൈഎസ്‌പി എൻ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐമാരായ രാജീവ് ബാബു, സുരേഷ്വി കെ,ഗംഗാധരൻ,വിനോദ്,എഎസ്‌ഐമാരായ പ്രദീപൻ, യൂസഫ്, ഷാജി, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.