ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ പരീക്ഷയെഴുതാമെന്ന നിബന്ധന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച മാർഗനിർദ്ദേശങ്ങളിൽനിന്ന് ഒഴിവാക്കി. റെഗുലർ കോഴ്‌സുകളുടെ പരീക്ഷകൾക്ക് രോഗലക്ഷണങ്ങളുള്ള പരീക്ഷാർഥികളെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം. ഇത്തരം വിദ്യാർത്ഥികളെ മറ്റുരീതികളിൽ പരീക്ഷ എഴുതാൻ അനുവദിക്കുകയോ അല്ലെങ്കിൽ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റൊരവസരം നൽകാൻ സർവകലാശാലകളോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ തയ്യാറാവണമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

അതേസമയം രോഗലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണോ വേണ്ടയോ എന്നകാര്യത്തിൽ അന്തിമ തീരുമാനം പരീക്ഷാ നടത്തിപ്പ് ഏജൻസി നേരത്തെ സ്വീകരിച്ച നയപ്രകാരമായിരിക്കുമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ മാറ്റിയിരുത്താനായി പ്രത്യേക മുറി സജ്ജമാക്കിയിരിക്കണമെന്നും ഇതിൽ പറയുന്നു.