തിരുവനന്തപുരം: കിരൺ ആരോഗ്യ സർവേയുടെ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൈമാറിയെന്ന വാർത്ത പുറത്തുവന്നപ്പോൾ അതിനെ നിഷേധിച്ചു കൊണ്ടായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കമുള്ളവർ രംഗത്തുവന്നത്. എന്നാൽ, ഇവരുടെ നിധേഷക്കുറിപ്പ് വെറുതേയായിരുന്നു എന്നാണ് കൂടുതൽ രേഖകൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. കേരളം ഡാറ്റ കൈമാറിയ കനേഡിയൻ ഗവേഷക കമ്പനി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിനും ശ്രമിച്ചുവെന്ന രേഖകൾ പുറത്തുവന്നതോടെ സർക്കാർ വീണ്ടും വെട്ടിലാകുകയാണ്.

കാനഡയിൽ പരീക്ഷണാർഥം നൽകിയ ഗുളിക കേരളത്തിൽ സർക്കാർ പദ്ധതിയുടെ ഭാഗമാക്കി രോഗികൾക്ക് നൽകാൻ പിഎച്ച്ആർഐ തീരുമാനിച്ചതിന്റെ രേഖകൾ പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. കിരൺ ആരോഗ്യ സർവേ വഴി സംസ്ഥാനത്തെ പത്ത് ലക്ഷം ആളുകളുടെ ആരോഗ്യവിവരങ്ങളാണ് ശേഖരിച്ചത്. ഇതിന്റെ ആദ്യഘട്ട ഡാറ്റകൾ ലഭ്യമായതോടെയാണ് കനേഡിയൻ ഗവേഷണ ഏജൻസിയായ പി എച്ച് ആർ ഐ തലവൻ മലയാളികൂടിയായ ഡോ.സലിം യൂസഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ മരുന്ന പരീക്ഷണത്തിന് കളമൊരുക്കിയത്.

ജീവിതശൈലി രോഗങ്ങൾ കൂടിയ കേരളത്തിൽ കൊളസ്‌ട്രോളിനും രക്തസമ്മർദത്തിനും ഹൃദയസംബന്ധമായ പ്രശ്‌നത്തിനും ഉപയോഗിക്കാവുന്ന ഒറ്റ മരുന്ന് എന്ന നിലയിൽ പോളി പിൽ എന്ന പുതിയ ഗുളികക്ക് വലിയ വിപണി ഒരുക്കാനായിരുന്നു നീക്കം. എന്നാൽ പോളി പിൽ എന്ന പേരിൽ കേരളത്തിൽ കൊണ്ടുവന്നാൽ വിവാദങ്ങളുണ്ടാകുമെന്നും പോളിഫാർമസി എന്നുപയോഗിച്ചാൽ മതിയെന്നും സർവേയുമായി സഹകരിച്ച ഹെൽത്ത് ആക്ഷൻ ബൈ പിപ്പിളിന്റെ ഡോ.വിജയകുമാർ ഡോ.സലിം യൂസഫിന് മെയിൽ അയച്ചു.

പിന്നീട് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് കാനഡയിൽ സംഘടിപ്പിച്ച കോൺഫറൻസിൽ രാജീവ് സദാനന്ദനും ഡോ.വിജയകുമാറും ആരോഗ്യവകുപ്പിലെ ഡോ.ബിപിൻ ഗോപാലും പങ്കെടുത്തു. അതിനുശേഷമാണ് കാനഡിയിൽ കുറച്ചാളുകളിൽ പരീക്ഷിച്ചശേഷം അടുത്ത ഘട്ടം എന്ന നിലയിൽ ഈ ഗുളിക കേരള സർക്കാരിന്റെ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ സൗജന്യമായി നൽകാൻ നീക്കം നടത്തിയത്. ഇതിനായി വമ്പൻ ബഹുരാഷ്ട്ര മരുന്ന് കമ്പനികളും രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകളാണിത്.

സർക്കാർ പദ്ധതിയിലുൽപ്പെടുത്തി സൗജന്യമായി മരുന്ന് നൽകിയാൽ നിരവധി രോഗികൾ അതുപയോഗിക്കും. ഇവരിലെ മാറ്റങ്ങൾ കിരൺ സർവേയുടെ മറവിൽ കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൃത്യമായി വിലയിരുത്താനുമാകുമെന്നതായിരുന്നു ഈ നീക്കത്തിന് പിന്നിൽ. അതേസമയം ഈ മരുന്ന് പരീക്ഷണം സർക്കാർ മേഖലയിൽ നടത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പ്രതികരിച്ചു.

അതിനിടെ സംസ്ഥാനത്തെ 10 ലക്ഷം പേരുടെ സമഗ്ര ആരോഗ്യ സർവേ വിവരങ്ങൾ കൈമാറിയതിനൊപ്പം 10 വർഷത്തെ തുടർ സർവേ വിവരങ്ങളും കാനഡയിലെ സ്വകാര്യ ഏജൻസിക്കു നൽകാൻ ധാരണയായെന്ന വാർത്തയും നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉത്തരവോ കേന്ദ്ര അനുമതിയോ ഇല്ലാതെ ഡേറ്റ കൈമാറിയതിന്റെ വിവാദങ്ങൾക്കിടെയാണു തുടർ സർവേ ഡേറ്റയും കാനഡയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു (പിഎച്ച്ആർഐ) നൽകാൻ ധാരണയായെന്ന വിവരങ്ങൾ പുറത്തുവരുന്നത്.

ആദ്യ സർവേയിൽ പങ്കെടുത്ത കുടുംബങ്ങളെ വർഷം തോറും സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കും. സർവേയുടെ ഏകോപനം നിർവഹിച്ച അച്യുതമേനോൻ സെന്റർ ഫോർ മെഡിക്കൽ സയൻസ് സ്റ്റഡീസിന്റെ രേഖകളിലും 10 വർഷം തുടർ സർവേ ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. പിഎഎച്ച്ആർഐയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു സർവേ നടത്തിയത്. അതുകൊണ്ടു മാത്രം വിവരങ്ങൾ അവർക്കു ലഭിക്കില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം. എന്നാൽ വിവരങ്ങൾ അപ്പപ്പോൾ പിഎച്ച്ആർഐക്കു നൽകാമെന്നു സമ്മതിക്കുന്ന അന്നത്തെ ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ഇമെയിൽ സന്ദേശം പുറത്തു വന്നിരുന്നു.

സർവേയിൽ പങ്കെടുത്ത കുടുംബാംഗങ്ങളിൽ 2 വയസ്സിനു മുകളിലുള്ളവരുടെ ചികിത്സാ ചരിത്രം, കഴിക്കുന്ന മരുന്നുകൾ, വിദ്യാഭ്യാസം, തൊഴിൽ, മദ്യപാന ശീലം, പുകയില ഉപയോഗം എന്നിവ ശേഖരിച്ചു. അടുത്ത 10 വർഷത്തേക്ക് ഈ വീടുകൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കാൻ രേഖാമൂലം അനുമതിയും വാങ്ങി.