കാഞ്ഞങ്ങാട്: നാട്ടുകാരെ ശുചിത്വം പഠിപ്പിക്കുന്ന ആരോഗ്യവകുപ്പിനെ ശുചിത്വം പഠിപ്പിക്കാൻ ആർക്കാണ് സാധിക്കുക? കോടികൾ ചെലവഴിച്ചാണ് വകുപ്പ് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങുന്നത്. സ്വയം നന്നായിട്ട് പോരേ തങ്ങളെ നന്നാക്കാൻ എന്നാണ് നാട്ടുകാർ ചോദിക്കുക. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തുന്നവർ മൂക്കും പൊത്തിയാണ് കടന്നു വരുന്നത്. പനിയായി ആശുപത്രിയിൽ എത്തിയാൽ മാരക അസുഖങ്ങളായിട്ടായിരിക്കും തിരിച്ചുപോകുക.

സിപിഐ എം ഭരിക്കുന്ന നഗരസഭ അധികൃതർക്ക് അനക്കമില്ല. ഇത് ചോദ്യം ചെയ്യണ്ടേ യു ഡി എഫിനാകട്ടെ മിണ്ടാട്ടവും ഇല്ല. ആശുപത്രി ചുറ്റുമതിലിനോട് ചേർന്നുള്ള റോഡിലും, പരിസരത്തെ ഒഴിഞ്ഞ പറമ്പിലുമാണ് ജൈവ മാലിന്യം ഉൾപ്പടെ നിക്ഷേപിച്ചിരിക്കുന്നത്.

റോഡിന്റെ പല ഭാഗങ്ങളിലായി പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചും അല്ലാതെയും ഹോട്ടൽ മാലിന്യമുൾപ്പെടെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ മാലിന്യ കൂമ്പാരത്തിന് തൊട്ടു തന്നെയാണ് ജില്ലാശുപത്രിയുടെ പ്രസവവാർഡും മറ്റും സ്ഥിതി ചെയ്യുന്നത്. സാംക്രമിക രോഗങ്ങളും വൈറസ് ബാധകളും ഒന്നിനു പിറകെ ഒന്നായി പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുമ്പോഴാണ് ജില്ലാശുപത്രി ചുറ്റുമതിനോട് ചേർന്ന് മാലിന്യ കൂമ്പാരങ്ങൾ നിറയുന്നത്. ആരോട് പറഞ്ഞിട്ടും വിശേഷമില്ലാത്ത അവസ്ഥ.

ആര് നന്നാക്കുമീ മതിൽ?

ചുറ്റുമതിലിന്റെ പടിഞ്ഞാറ് ഭാഗം തകർന്നിട്ട് മാസങ്ങളായെങ്കിലും ഇതു വരെയും നന്നാക്കിയിട്ടില്ല. മാലിന്യ കൂമ്പാരത്തിൽ എത്തുന്ന തെരുവുനായ്ക്കൾ ഈ ഭാഗത്തു കൂടി ആശുപത്രി വളപ്പിലേക്ക് തമ്പടിക്കുന്നത് പതിവായിട്ടും അധികൃതർക്ക് യാതൊരനക്കവുമില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമാണ്. അതുകൊണ്ട് തന്നെ അധികൃതരുടെ അനാസ്ഥ വലിയ വിപത്തിന് വഴിവെക്കുമെന്ന് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.

ഒ പി യോ ഉത്സവപറമ്പോ ....?

കോവിഡ് ഭീഷണിയൊഴിയാത്ത സാഹചര്യത്തിൽ ഏറെ ശ്രദ്ധേ ചെലുത്തേണ്ടത് ഒ.പി വിഭാഗത്തിൽ ജില്ലാശുപത്രിയിലെത്തുന്ന ജനങ്ങളെയാണ്. എന്നാൽ ഉത്സവ പറമ്പുകളെപ്പോലും വെല്ലുന്ന ആൾക്കൂട്ടമാണ് മിക്ക ദിവസങ്ങളിലും ഇവിടെ കാണുന്നത്. സാമൂഹിക അകലം പോയിട്ട് നിന്നേടത്തു നിന്ന് അനണാൻ പറ്റാത്തത്ര തിരക്ക.

ഒ.പി  ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വരിനിൽക്കുന്നവരും, നാലോളം ഒ.പി പരിശോധന മുറികൾക്ക് മുന്നിൽ ഊഴം കാത്ത് നിൽക്കുന്നവരും എല്ലാം കൂടി ജനനിബിഡമാണ് ഇവിടം. ഇതിനകത്ത് ഉൾക്കൊള്ളാനാവാത്തവർ പുറത്ത് വെയിലത്ത് വരിനിൽക്കണം. ഒ പി യിലേക്കെത്തുന്നവർക്ക് ടിക്കറ്റ് നൽകാൻ ആകെ രണ്ട് കൗണ്ടർ മാത്രമാണിവിടെയുള്ളത്. ഒരു ദിവസം ഏതാണ്ട് 600-700 രോഗികളെത്തുന്ന ജില്ലാ ആശുത്രിയുടെ അവസ്ഥയാണിത്.

ഒ.പി ടിക്കറ്റെടുക്കാൻ ചെല്ലുമ്പോഴായിരിക്കും അറിയുക കാണേണ്ട ഡോക്ടർ ഇല്ലെന്ന്. സാധാരണക്കാരന് ആശ്രയമാവേണ്ട ജില്ലാശുപത്രിയുടെ ദയനീയാവസ്ഥയാണിത്. ജില്ലാശുപത്രിക്ക് തന്നെ ചികിത്സ വേണ്ട ഗതികേടിൽ എത്തിയിരിക്കുക ആണെന്നാണ് ഇവിടെയെത്തുന്ന രോഗികളിൽ പലരും പറയുന്നത്.