കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഇടങ്ങളിലായി 15 ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിൽ 14 ക്യാമ്പും കൊയിലാണ്ടി താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. 418 പേരാണ് വിവിധ ക്യാമ്പുകളിൽ താമസിക്കുന്നത്.

കോഴിക്കോട് താലൂക്കിൽ 14 സ്ഥലങ്ങളിലാണ് ക്യാമ്പ് തുറന്നത്. 115 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 173 പുരുഷന്മാരും 166 സ്ത്രീകളും 61 കുട്ടികളുമുൾപ്പെടെ 400 പേരാണ് താമസിക്കുന്നത്. കച്ചേരി, പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, ചേവായൂർ, വളയനാട്, കസബ, കുറ്റിക്കാട്ടൂർ, വേങ്ങേരി വില്ലേജുകളിലാണ് ക്യാമ്പ് തുറന്നത്.

താമരശേരി താലൂക്കിൽ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും തകർന്നു. രാരോത്ത് വില്ലേജിലെ വെളിമണ്ണ വെള്ളച്ചാലിൽ മറിയയുടെ വീടാണ് പൂർണമായി തകർന്നത്. ശിവപുരം വില്ലേജിലെ കരിമ്പാ പൊയിൽ ബാലൻ നായർ, കിഴക്കോത്ത് വില്ലേജിലെ വാസു നായർ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണാണ് വാസു നായരുടെ വീട് ഭാഗികമായി തകർന്നത്.

കൊയിലാണ്ടി താലൂക്കിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കോതമംഗലം ജി.എൽപി സ്‌കൂളിൽ ഒരു ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളിൽ നിന്നുള്ള 18 പേരാണ് ക്യാമ്പിലുള്ളത്. പത്ത് പുരുഷന്മാരും എട്ട് സ്ത്രീകളുമാണുള്ളത്. വടകര താലൂക്കിൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തഹസിൽദാർ അറിയിച്ചു.