കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നു. അപകട നിലയിലേക്കു വെള്ളം എത്തിയിട്ടില്ല.

ഇളംകാട് മ്ലാക്കരയിൽ ഉരുൾപൊട്ടൽ. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയതിട്ടില്ല. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉൾപ്പെടുന്നത്.

കോട്ടയം ഇടുക്കി ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ മഴ കാര്യമായി പെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇളംകാട് മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. മ്ലാക്കര, മൂപ്പന്മല എന്നീ പ്രദേശങ്ങളിലാണ് ചെറിയരീതിയിൽ ഉരുൾപൊട്ടിയത്.

ഉരുൾപൊട്ടിയത് ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. കനത്ത മഴയെ തുടർന്ന് പുല്ലകയാറ്റിൽ ജനിരപ്പ് ഉയർന്നിരുന്നു. ഇളംകാട് ടോപ്പിൽ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാടിന് അപ്പുറത്ത് ഇടുക്കി ജില്ലയിലെ മുക്കുളം ഭാഗത്ത് ഉരുൾപൊട്ടിയെന്ന് ആശങ്ക ഉയർന്നെങ്കിലും സ്ഥിരീകരണമില്ല.

ജനവാസ മേഖലയിൽ ഉരുൾപൊട്ടിയതായി ഇതുവരെ അറിവില്ല. ആറ്റിലെ വെള്ളം ഉയരുന്നതു കണ്ടു നാട്ടുകാരാണ് അന്വേഷണം ആരംഭിച്ചത്. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.