തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്താകെ ശക്തമായ മഴ. കനത്ത മഴ കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകൾക്ക് പുറമേ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇതിന് പുറമേ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വയനാട്, കാസർകോട്, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റു ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. നാളെ മലബാർ മേഖലയിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്. അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.