ഭോപ്പാൽ: മധ്യപ്രദേശിൽ കനത്ത മഴയേത്തുടർന്ന് രണ്ട് വീടുകൾ തകർന്ന് നാല് കുട്ടികൾ അടക്കം ആറ് പേർ മരിച്ചു. രേവാ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ, സിങ്രോളി ജില്ലയിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു.

രണ്ട് കുട്ടികളും അവരുടെ പിതാവും മുത്തശ്ശിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് രേവാ ജില്ലയിൽ വീട് തകർന്ന് മരിച്ചത്. ഘുചിയാരി ബഹേര ഗ്രാമത്തിലെ ഇവരുടെ വീട് രാവിലെ തകർന്നു വീഴുകയായിരുന്നു. 35 വയസ്സുള്ള മനോജ് പാണ്ഡെ, അയാളുടെ 60 വയസുള്ള മാതാവ്, പെൺമക്കളായ കാജൽ (8), അഞ്ചൽ (7 ) എന്നിവരാണ് മരിച്ചത്.

ഗ്രാമവാസികൾ ഇവരെ വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടികളിലൊരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും മഴ മൂലം യാത്രാതടസം നേരിട്ടതിനാൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ സാധിച്ചില്ല. മനോജ് പാണ്ഡെയുടെ ഇളയ മകൾ ശ്രീജൽ പരിക്കുകളോടെ രക്ഷപെട്ടു. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന ഇയാളുടെ ഭാര്യയും രക്ഷപെട്ടിട്ടുണ്ട്.

സിങ്രോളി ജില്ലയിൽ 24 മണിക്കൂറിലധികമായി തുടരുന്ന കനത്ത മഴയിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടത്. ഇതിൽ രണ്ട് കുട്ടികളാണ് മരിച്ചത്. നീരജ് മുണ്ട (8), സിലിക (2) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കൾക്കും മറ്റൊരു സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.