മുംബൈ: മുംബൈയിൽ കനത്ത നാശം വിതച്ച് മഴയുടെ താണ്ഡവം. കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മുംബൈയിൽ 14 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കനത്ത മഴയെ തുടർന്ന് വിക്രോളി മേഖലയിലും കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബി.എം.സി അറിയിച്ചു. ഇവിടെ നിന്ന് ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്.