ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും വൻതോതിൽ മയക്കുമരുന്ന് പിടികൂടി. 37 കിലോഗ്രാമോളം മയക്കുമരുന്നാണ് ഇരുസ്ഥലങ്ങളിൽ നിന്നുമായി പിടിച്ചത്. ഹെറോയിനും കൊക്കെയ്‌നും ഉൾപ്പടെയുള്ള മയക്കുമരുന്നാണ് പിടിച്ചത്. അഫ്ഗാൻ, ഉസ്ബെകിസ്താൻ സ്വദേശികൾ ഉൾപ്പടെ എട്ടുപേർ സംഭവത്തിൽ അറസ്റ്റിലായി

ഗുജറാത്തിൽ നടന്ന ലഹരി വേട്ടയുടെ തുടർച്ചയായി ഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലും പരിശോധന നടന്നിരുന്നു. ഡൽഹിയിലെ ഗോഡൗണിൽ നിന്നും നോയിഡയിലെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടയുടെ തുടർച്ചയായി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏതാനും ദിവസം മുൻപാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളിൽനിന്ന് മൂന്ന് ടൺ ഹെറോയിൻ ഡി.ആർ.ഐ. പിടിച്ചെടുത്തത്. ടാൽകം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്‌നറുകളിലായി എത്തിച്ചിരുന്നത്. ഒരു കണ്ടെയ്‌നറിൽനിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്‌നറിൽനിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്.

രാജ്യത്തെ വലിയ മയക്കുമരുന്നുവേട്ടയാണ് കഴിഞ്ഞദിവസം മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി.ആർ.ഐ. നടത്തിയത്. അന്താരാഷ്ട്ര വിപണിയിൽ 21,000 കോടിയോളം രൂപ വില മതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ടാൽക്കം പൗഡർ കയറ്റിവന്ന രണ്ട് കണ്ടെയ്നറുകളിലാണ് ഇത്രയും ഹെറോയിൻ കണ്ടെത്തിയത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നുള്ള ഈ കണ്ടെയ്നറുകൾ വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലുള്ളവയാണ്.

ഇതിനെ തുടർന്ന് കമ്പനി ഉടമസ്ഥരായ തമിഴ്‌നാട് സ്വദേശികൾ മച്ചാവരം സുധാകറിനെയും ഭാര്യ വൈശാലിയെയും ചെന്നൈയിൽ അറസ്റ്റുചെയ്തു. ഇവരെ ഭുജ് കോടതി 10 ദിവസത്തേക്ക് ഡി.ആർ.ഐ. കസ്റ്റഡിയിൽവിട്ടു. ഇവരറിയാതെ കണ്ടെയ്നറുകൾ മയക്കുമരുന്നുകടത്താൻ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോഗ്രാം ഹെറോയിൻ പിടിച്ച സംഭവത്തിൽ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ 21,000 കോടിയോളം രൂപ വില മതിക്കുന്ന മയക്കുമരുന്നു ശേഖരമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.

വൻ മയക്കുമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്തിയതിന് പിന്നിൽ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല സർക്കാരിനെതിരെ ആഞ്ഞടിച്ചു. രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയും സുർജേവാല കടുത്ത വിമർശനം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അദാനി മുന്ദ്ര തുറമുഖം ഇക്കാര്യത്തിൽ അന്വേഷിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.