തിരുവനന്തപുരം: വയനാട് മുട്ടിൽ മരംകൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മരം മുറിക്കാൻ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കർഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കർക്കശ്ശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്നുമുതൽ സെപ്റ്റംബർ 19വരെ സർക്കാർ നൂറുദിന പരിപാടി നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും.സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനങ്ങൾ.

കെഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കാൻ സമഗ്രപദ്ധതി രൂപീകരിക്കും. നൂറു ദിവസത്തിനകം വിവിധ വകുപ്പുകൾ വഴി 77,350 തൊഴിലവസരങ്ങൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ ഉറപ്പാക്കും. 1,519 കോടിയുടെ പദ്ധതികൾ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികൾ പൂർത്തിയാക്കും.

നൂറുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. നവീകരിച്ച 90 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. കശുവണ്ടി മേഖലയിൽ നൂറു ദിവസം തൊഴിൽ ഉറപ്പാക്കും. കൃഷി വകുപ്പ് 25,000 ഹെക്ടറിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കും. ലൈഫ് മിഷൻ പദ്ധതിയിൽ നൂറു ദിവസത്തിനകം പതിനായിരം വീടുകൾ പൂർത്തിയാക്കും. മടങ്ങിയെത്തിയ പ്രവാസികൾക്കായി നൂറുകോടിയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചു.

കണ്ണൂർ മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാൻ പലിശ രഹിത വായ്പ. കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള സഹായധന വിതരണം ഉടൻ തുടങ്ങും. 250 പഞ്ചായത്തുകളിൽ സുഭിക്ഷ കേരളം പദ്ധതിയിലൂടെ മത്സ്യകൃഷി നടപ്പാക്കും. 2254 അംഗൻവാടികൾ വൈദ്യുതികരിക്കും. കൊച്ചിയിൽ ഇന്റർഗ്രേറ്റഡ് സ്റ്റർട്ടപ്പ് ഹബ് സ്ഥാപിക്കും. സംഭരണ, സംസ്‌കരണ, വിപണന സാധ്യത ഉറപ്പാക്കി കുട്ടനാട്ടിൽ രണ്ടു പുതിയ റൈസ് മില്ലുകൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഒക്ടോബർ രണ്ടിനകം മുഴുവൻ വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈൻ ആക്കും. അഞ്ചു വർഷത്തിനകം വില്ലേജുകൾ പൂർണമായും സ്മാർട്ട ആക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.