കൊച്ചി: കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ നൽകാൻ എല്ലാവരെപ്പോലെ പൊലീസും ബാധ്യസ്ഥരാണെന്നും കേരള ഹൈക്കോടതി.കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആരാഞ്ഞ് നൽകിയ വിവരാവകാശത്തിന് മറുപടി നിഷേധിച്ച സാഹചര്യത്തിലാണ്് ഹൈക്കോടതിയുടെ വിമർശനം.

അഴിമതി മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന പൊലീസിന്റെ വാദം ഹൈക്കോടതി തള്ളി.കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടിയാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതേ തുടർന്ന് വിവരാവകാശ കമ്മീഷൻ പൊലീസിനോട് വിവരങ്ങൾ തേടി. എന്നാൽ നൽകാൻ കഴിയില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.

ഹർജിക്കാരൻ കോടതിയെ സമീപിച്ചതോടെ പൊലീസ് നിലപാട് വ്യക്തമാക്കി. ഇതോടെയാണ് ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. വിവരാവകാശ നിയമം പ്രകാരം വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. അഴിമതി, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വിവരങ്ങൾ ഒരുകാരണവശാലും ഒളിപ്പിക്കരുതെന്നും പൊലീസിലെ കുറ്റവാളികളെ ജനം അറിയേണ്ടത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റവാളികളയ പൊലീസുകാരുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി