തിരുവനന്തപുരം: നദിയിൽ നിന്ന് മണൽ ഖനനം എതിർത്ത 83 കാരനായ വിമുക്തഭടന് മണൽ മാഫിയയിൽ നിന്നും സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കാട്ടാക്കട സബ് ഡിവിഷനിൽ പെട്ട ആര്യനാട് പൊലീസിനോടാണ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. വിമുക്ത ഭടനായ ആര്യനാട് കുറ്റിച്ചൽ കാര്യോട് കട്ടക്കൽ വീട്ടിൽ കരുണാകരനാണ് തന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.

കാര്യോട് അണിയിലക്കടവ് ആറ്റിൽ നിന്ന് മണൽ വാരുന്നതിനെതിരെയാണ് സ്ഥലവാസിയായ വാദി പരാതിപ്പെട്ടത്. മണലൂറ്റ് നദിയോട് ചേർന്നുള്ള തന്റെ വീടിനും കുടുംബത്തിന്റെ ജീവനും ഹാനി വരുത്തുന്നുവെന്നാണ് പരാതി. മണൽ മാഫിയ കണ്ണിയായ കാര്യോട് കൊക്കോട്ടേല സ്വദേശിനി ഹണി റോസ് എന്ന രേണു (33) വിന്റെ നേതൃത്വത്തിൽ കൂട്ടാളികളാണ് വൻതോതിൽ മണലൂറ്റ് നടക്കുന്നതെന്നും ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിമുക്തഭടന്റെ പരാതിയിൽ മണൽ ഊറ്റ് തടഞ്ഞ് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.

ഉത്തരവ് ലംഘിച്ച് വീണ്ടും മണൽ ഖനനം തുടരുകയും പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്യനാട് സർക്കിൾ ഇൻസ്‌പെക്ടർ വാദിയുടെ വാസ സ്ഥലത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും രേണുവിന്റെ സംഘാംഗങ്ങൾ അടക്കം ആരാലും യാതൊരു നിയമ ലംഘനങ്ങളും അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.