മംഗളുരു : ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വാദം കേൾക്കാൻ തുടങ്ങിയതിന് പിന്നാലെ കർണാടകയിൽ് പ്രക്ഷോഭം അക്രമാസക്തമായി. പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ വ്യപകമായി കല്ലേറും ലാത്തിച്ചാർജും ഉണ്ടായി. കല്ലേറിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ കല്ലേറുണ്ടായതിനെ തുടർന്ന് കർണാടക പൊലീസ് ലാത്തിച്ചാർജ് നടത്തി. ശിവമോഗയിലെ ബാപ്പുജിനഗർ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ജനക്കൂട്ടത്തെ തുരത്താൻ വിദ്യാർത്ഥികളുടെയും പ്രതിഷേധക്കാരുടെ നേരെയും പൊലീസ് ലാത്തി വീശി. ഹിജാബ് ധരിച്ച വിദ്യാർത്ഥികളും മറ്റൊരു കൂട്ടം വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കല്ലേറുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സൂപ്രണ്ട് ലക്ഷ്മിപ്രസാദും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ബാഗൽകോട്ടിലെ റബകവിബനഹട്ടിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ രണ്ട് സംഘങ്ങൾ പരസ്പരം കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഘർഷം രൂക്ഷമായതോടെ കോളേജ് മാനേജ്മെന്റ് കോളേജിന് അവധി പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ 'അല്ലാഹു അക്‌ബറും' മറുവിഭാഗം 'ജയ് ശ്രീറാമും' മുഴക്കിയതോടെ മാണ്ഡ്യ പിഇഎസ് കോളേജിലും പ്രതിഷേധം ഗുരുതരമായി. ചിക്കമംഗളൂരുവിലെ ഐഡിഎസ്ജി കോളേജിലും ഹിജാബ് പ്രതിഷേധം ആരംഭിച്ചു .

വിജയപുര ജില്ലയിലെ ശാന്തേശ്വർ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഇൻഡി ടൗണിന്റെ പ്രവേശന കവാടത്തിലാണ് ഹിജാബും കാവി ഷാളും ധരിച്ച വിദ്യാർത്ഥികളെയും തടഞ്ഞത്. തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചു.

ഇതിനിടെ മുസ്ലിം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ച് നീല ഷാളുമായി മറ്റൊരു സംഘം വന്നതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ആയിരുന്നു.