മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ഹിന്ദി സീരിയൽ താരം അറസ്റ്റിൽ. ഹിന്ദിയിലെ പ്രശസ്ത സീരിയലുകളായ നാഗിൻ 3, ബ്രഹ്മരാക്ഷസ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ പേൾ വി പുരിയേയാണ് മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പേൾ വി പുരി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് പേരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പേൾ വി പുരി ഉൾപ്പെടെയുള്ളവർ തന്നെ ലൈംഗികമായി പീഡിപിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ആദ്യം കാറിൽ വച്ചായിരുന്നു പീഡനം. പിന്നീട് ആറ് പേരും പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് പതിനേഴ് വയസ്സുള്ള പെൺകുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമം പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ആറ് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്‌ച്ചയാണ് മുംബൈ വാലിവ് പൊലീസും അംബോലി പൊലീസും ചേർന്ന് നടനെ അറസ്റ്റ് ചെയ്തത്. അതേസമയം ടെലിവിഷൻ സീരിയൽ രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. നാളുകൾക്ക് മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, സംഭവത്തിൽ നടന് പിന്തുണയുമായി സീരിയലിലെ സഹതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നാഗിൻ 3 ൽ പേൾ വി പുരിയുടെ സഹതാരമായിരുന്ന അനിത ഹസാനന്ദാനി നടനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പേൾ വി പുരിയെ കുറിച്ചുള്ള അംസബന്ധമായ വാർത്തകൾ കേട്ടതെന്നും തനിക്ക് അദ്ദേഹത്തെ അറിയാമെന്നും അനിത കുറിച്ചു. കേട്ട വാർത്ത കള്ളമാണെന്നും സത്യം ഉടൻ പുറത്തു വരുമെന്നും നടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിത കുറിച്ചു.

സീരിയിൽ നടിയായ ക്രിസ്റ്റിൽ ഡിസൂസയും നടന് പിന്തുണ അറിയിച്ചിട്ടുണ്ട്. ടിവി രംഗത്ത് താൻ കണ്ട നല്ല ചെറുപ്പക്കാരിൽ ഒരാളാണ് പേൾ വി പുരിയെന്നാണ് ക്രിസ്റ്റിൽ ഡിസൂസ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നടനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.