കൊളംബോ: ശ്രീലങ്കൻ ജനതയ്ക്കുള്ള അരിയും മരുന്നുമടക്കം അവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ ഇന്നലെ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, 25 ടൺ അവശ്യമരുന്നുകൾ എന്നിവയാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലെ ലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ. പൈരിസിനു കൈമാറിയത്.

ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള 1.6 കോടി യുഎസ് ഡോളർ അടിയന്തര സഹായത്തിലെ ആദ്യഗഡുവാണിത്. ചെന്നൈയിൽനിന്നു പുറപ്പെട്ട കപ്പൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണു ഫ്‌ളാഗ് ഓഫ് ചെയ്തത്. 200 കോടി രൂപയുടെ അവശ്യവസ്തുക്കളാണ് ഇന്ത്യ നൽകിയതെന്ന് തമിഴ്‌നാടിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിച്ചുള്ള ട്വീറ്റിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ശനിയാഴ്ച 40,000 ടൺ ഡീസലും ഇന്ത്യ നൽകിയിരുന്നു. അതിനിടെ, പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന 21ാം ഭരണഘടനാ ഭേദഗതി ഇന്നു മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.

പാർലമെന്റിനു പരമാധികാരം നൽകുന്ന 19ാം ഭരണഘടനാ ഭേദഗതി റദ്ദാക്കി രാജപക്‌സെ സർക്കാരാണു പ്രസിഡന്റിന് അമിതാധികാരം നൽകുന്ന 20 എ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. പുതിയ ഭേദഗതി വരുന്നതോടെ പാർലമെന്റിനു പഴയ അധികാരങ്ങൾ ലഭിക്കും. ഗോട്ടബയയുടെ രാജി ആവശ്യപ്പെട്ടു രാജ്യമെങ്ങും ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണു ഭരണഘടനാഭേദഗതിക്കു റനിൽ വിക്രമസിംഗെയുടെ സർക്കാർ ഒരുങ്ങുന്നത്