കാസർകോട്: ഇന്ത്യൻ ആർമിയിലെ ഷാർപ് ഷൂട്ടർ വിടവാങ്ങി. ആർമിയിലെ റിട്ടയേർഡ് ഓഫീസർ വൈക്കത്തെ കെ. കുഞ്ഞമ്പുവിന്റെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് യുദ്ധഭൂമിയിലെ 'ഷാർപ്പ് ഷൂട്ടറെ'. ഭയാശങ്ക ഇല്ലാത്ത ശത്രുപാളയത്തെ വിറപ്പിച്ച വെടിവെപ്പുകളിലും ബോംബേറുകളിലും മികവ് പുലർത്തിയതിന് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള കെ. കുഞ്ഞമ്പു ഇന്നലെ രാവിലെയെന്ന് ആകസ്മികമായി വിട്ടുപിരിഞ്ഞത്.

1988 ൽ രാഷ്ട്രപതിയിൽ നിന്ന് ഗുഡ് സർവ്വീസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിട്ടുള്ള കെ. കുഞ്ഞബു നാട്ടുകാരുടെ പ്രിയപ്പെട്ട മിലിട്ടറി അമ്പുവേട്ടനായിരുന്നു.റിട്ടയേർഡ് ലൈഫിലെ കഥകൾ പറഞ്ഞു ഒതുങ്ങി നിൽക്കുന്ന പ്രകൃതമായിരുന്നില്ല. അമ്പുവേട്ടൻ സാമൂഹിക-സാംസ്‌കാരിക -ആദ്ധ്യാത്മിക രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു.

1961ലെ വിജയ് ഗോവ ഓപ്പറേഷൻ, 1962ലെ അബിലാസ് ചൈന യുദ്ധത്തിലും 1965ലെയും 1971ലെയും ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിലും പങ്കെടുത്തിട്ടുള്ള ഈ മിലിട്ടറി ഉദ്യോഗസ്ഥൻ എതിരാളികളുടെ പേടിസ്വപ്നവും രാജ്യത്തിന്റെ അഭിമാനവുമായിരുന്നു. സൈന്യ സേവാ മെഡലും രക്ഷാ മെഡലും സംഗ്രാം മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ 25-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മെഡൽ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നീണ്ട 20 വർഷത്തെ സർവ്വീസിനുള്ള മെഡലും ഒമ്പതാം വർഷത്തെ സർവ്വീസ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. തൃക്കരിപ്പൂർ എസ്.എൻ.ഡി.പി യൂണിയൻ മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം, വൈക്കത്ത് ശാഖാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം വൈക്കത്ത് ശ്രീനാരായണ ഗുരുമന്ദിരം സ്ഥാപിക്കുന്നതിലും മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടു മണിയോടെ നാട്ടിൽ എത്തിച്ച മൃതദേഹം റിട്ട. സൈനികരുടെ നടക്കാവിലെ മന്ദിരത്തിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു. സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ വൈക്കത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. വൈക്കത്തെ പരേതരായ കണ്ണൻ - മാതി എന്നിവരുടെ മകനാണ് കുഞ്ഞമ്പു മക്കൾ ബേബി മോൻ (മിലിട്ടറി) ബിജു (ലണ്ടൻ) ബിന്ദു മരുമക്കൾ ഷൈജ (ചെറുവത്തൂർ ) സബിന (നടക്കാവ് ) ജയൻ ( കൊയോങ്കര )സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ ,കുഞ്ഞാതി ,ചിരി ,അമ്പു കണ്ണൻ