മാവേലിക്കര: വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്‌സിന്റെ മർദനം മൂലമെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ. സംഭവം നടന്ന് 20 ദിവസത്തിനു ശേഷമാണ് സത്യാവസ്ഥ പുറത്ത് വരുന്നത്. സിസിടിവിയെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോംനഴ്‌സ് ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനയെ പൊലീസ് അറസ്റ്റ് ചെയ്തത്. 78 കാരിയായ ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മയാണ് മർദ്ദനത്തിന് ഇരയായത്.

വിജയമ്മയ്ക്ക് വീണു പരുക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നാണ് വിജയമ്മയുടെ മകനെ അറിയിച്ചത്. തുടർന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചതിനെ തുടർന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്.

ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.