കണ്ണൂർ : വീണ്ടും കേരളത്തിൽ ഹോമിയോ-അലോപ്പതി തല്ല് വീണ്ടും. കോവിഡിൽ കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ഹോമിയോയേയും സർക്കാർ ഉൾപ്പെടുത്തി. ഇതിന് ഹൈക്കോടതി ഇടപെടൽ വേണ്ടി. വന്നു. അതിന് ശേഷവും അലോപ്പതിക്കാർ പാരവയ്ക്കുന്നുവെന്നാണ് ഹോമിയോ ഡോക്ടർമാരുടെ നിലപാട്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

എല്ലാ സ്‌കൂൾ കുട്ടികൾക്കും ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള സർക്കാർ പദ്ധതിയെ ബാലിശമായ ആരോപണങ്ങൾ ഉയർത്തി തുരങ്കം വെക്കാനാണ് ഐ.എം.എ പോലുള്ള സംഘടനകൾ ശ്രമിക്കുന്നതെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്‌സ് അസോസിയേഷൻ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഹോമിയോ പ്രതിരോധ മരുന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്.

സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും പ്രതിരോധ മരുന്ന് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാത്ത സാഹചര്യത്തിലാണീ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകളും പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ ഈ പദ്ധതിയെ അട്ടിമറിക്കാനാണ് ഐ.എം.എ ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിക്കുന്നത്. ചികിത്സാരംഗം ഹൈജാക്ക് ചെയ്യാനാണ് ഐ.എം.എ ശ്രമിക്കുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല.

പദ്ധതി പ്രായോഗികമാണെന്നും, ഇത് വിജയകരമായി നടപ്പാക്കാനാവുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് സർക്കാർ പ്രതിരോധ മരുന്നു നൽകുന്ന പരിപാടിയുമായി മുന്നോട്ടു പോകുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും പൂർത്തിയായി കഴിഞ്ഞു.ഈ സമയത്താണ് ഐ.എം.എ എതിർപ്പുമായി എത്തുന്നത്. സംസ്ഥാനത്തെ 38 ലക്ഷം കുട്ടികൾക്കാണ് പ്രതിരോധ മരുന്ന് നൽകേണ്ടത്. ഇതിന് സ്വകാര്യ ഹോമിയോ പ്രാക്ടീഷണർമാരുടെ സഹകരണം കൂടി തേടേണ്ടതുണ്ട്. കാരണം ഒരു പഞ്ചായത്ത് വാർഡിൽ നാല് സ്‌കൂളുകളെങ്കിലും ഉണ്ടാകും.

സർക്കാർ ഹോമിയോപതി വിഭാഗം മാത്രം വിചാരിച്ചാൽ മുഴുവൻ പേർക്കും മരുന്ന് നൽകാനാവില്ല.15,000 ലധികം റജിസ്‌ട്രേഡ് ഹോമിയോപ്പതി പ്രാക്ടീഷണർമാർ ഇവിടെയുണ്ട്. ഇവരുടെ സഹായം കൂടി തേടണം. പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിന് സംഘടനയുടെ സഹകരണം ഉണ്ടാകും. കോവിഡ് മഹാമാരി പടർന്നു പിടിച്ചിട്ട് ഒന്നര വർഷത്തിലധികമായി. ഈ കാലയളവിൽ മുഴുവൻ ചികിത്സ നടത്തിയത് അലോപ്പതി വിഭാഗമായിരുന്നു. ഹോമിയോപ്പതി, ആയുർവേദ തുടങ്ങി മുഴുവൻ ചികിത്സാരീതികളേയും മാറ്റി നിർത്തുന്ന രീതിയാണ് കൈക്കൊണ്ടത്.

നേരത്തെ കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഈ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചപ്പോൾ, ഐ.എം.എതിർക്കുകയായിരുന്നു. കോവിഡ് ചികിത്സയിൽ അലോപ്പതി ചികിത്സയിൽ തന്നെ അപാകതകൾ ഏറെയുണ്ട്. മലേരിയക്കും, വിരയ്ക്കും നൽകുന്ന മരുന്നുകളാണ് കോവിഡ് ചികിത്സയ്ക്കും നൽകി വന്നിരുന്നത്. വാക്‌സിനേഷൻ എടുത്തവരിൽ രോഗ ബാധയുണ്ടാവില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ.

എന്നാൽ, വാക്‌സിനെടുത്ത 57 ശതമാനത്തിലധികം പേർക്ക് രോഗബാധയുണ്ടായതായി കണക്കുകൾ പറയുന്നു. അതേ സമയം, ഹോമിയോ ചികിസയ്ക്ക് സന്നദ്ധരായി എത്തിയവരിൽ വലിയ തോതിൽ രോഗബാധയും, അപകടകരമാവുന്ന അവസ്ഥയും തടയാൻ സാധിച്ചുവെന്നും സംഘടന ഭാരവാഹികൾ അവകാശപ്പെട്ടു.

സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും കോവിഡ് ചികിത്സ നടത്താനുള്ള അനുമതി നേരത്തെ സർക്കാർ നൽകിയിരുന്നു. ഹോമിയ ആശുപത്രികളിൽ നിന്ന് ഇതുവരെ കോവിഡ് പ്രതിരോധ മരുന്നുകൾ മാത്രമാണ് നൽകിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

കൊവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് സുപ്രീംകോടതിയും കേന്ദ്ര ആയുഷ് വകുപ്പും ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് യാതൊരു ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.