കാസർകോട്: വ്യാപാരിയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മുപ്പതുകാരിയായ യുവതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു. ചൗക്കിലെ സാജിദയ്ക്കും അവരുടെ കൂട്ടാളിയായ കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരെയാണ് കേസെടുത്തത്. ഉപ്പളയിലെ വ്യാപാരിയായ മുഹമ്മദ് ഷെക്കീർ നൽകിയ പരാതിയിലാണ് കേസ്.

ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ കടയിലെത്തിയ സാജിദ പണം പിന്നീട് നൽകാമെന്ന് പറഞ്ഞു 4900 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി. അഞ്ചു മാസം കഴിഞ്ഞിട്ടും പണം നൽകാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചൗക്കിലെ വീട്ടിൽ എത്തിയാൽ നൽകാമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ സാജിതയോടൊപ്പം നിർത്തി ഒരു യുവാവ് ഫോട്ടോ എടുക്കുകയും നാലു ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി ഫോട്ടോ പുറത്തുവിടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.

സമാനമായ രീതിയിൽ ഹണി ട്രാപ് നേരത്തേയും കാസർകോട് റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ പേർ ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.